കാസർകോട്: കാലവർഷക്കെടുതിയിൽ വിറങ്ങലിച്ച് കാസർകോട് ജില്ലയും. പ്രളയത്തിനു സമാനമാണ് മിക്കയിടങ്ങളിലും സ്ഥിതി. വീടുകളും റോഡുകളും ഒലിച്ചുപോയി. വീടുകൾ തകർന്നു. നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ജനം ദുരിതത്തിലുമായി. എങ്ങും ദുരിതാശ്വാസ ക്യാമ്പുകളും തുറന്നു. ജില്ലയിലെ മലയോരത്ത് ഉരുൾപൊട്ടലുണ്ടായി.
കൂടുതൽ ദുരിതം നേരിടുന്നത് തീരദേശ മേഖലയിലാണ്. തീരത്തേക്ക് കടൽ ഇരച്ചു കയറുകയാണ്. മഞ്ചേശ്വരം, മംഗൽപാടി, ഉദുമ, വലിയപറമ്പ് ഗ്രാമപഞ്ചായത്തുകളിലും നീലേശ്വരം നഗരസഭയിലും വ്യാപകമായ നാശനഷ്ടമാണ് സംഭവിച്ചത്. വീടുകളും തെങ്ങുകളും കാറ്റാടി മരങ്ങളും തീരദേശത്തെ റോഡുകളും കടലെടുത്തു. ഉപ്പള ശാരദാനഗറിൽ ഇതിനകം ഒരു വീട് കടലെടുത്തു. മറ്റു രണ്ടു വീടുകൾ ഭീഷണിയിലാണ്. മുസോടി കടപ്പുറം, ഹിദായത്ത് നഗർ, മണിമുണ്ടേ എന്നീ പ്രദേശങ്ങളിലും സമാനമായ കടൽക്ഷോഭമുണ്ട്. വലിയപറമ്പ് പഞ്ചായത്തിലെ മാവില കടപ്പുറം തീരദേശത്തെ പ്രവർത്തനം തുടങ്ങിയ ഹോട്ടൽ കടലാക്രമണത്തിൽ തകർന്നു. വലിയപറമ്പയിൽ വ്യാപകമായി തീരപ്രദേശങ്ങൾ തിരകൾ വിഴുങ്ങിയിട്ടുണ്ട്. തീര നിവാസികൾ ഭയാശങ്കയിലാണ് കഴിഞ്ഞുകൂടുന്നത്.
ജനപ്രതിനിധികൾ, റവന്യൂ, പഞ്ചായത്ത് ഉദ്യോഗസ്ഥർ, പൊലീസ് ഉദ്യോഗസ്ഥർ, തഹസിൽദാർ എന്നിവർ സ്ഥലത്ത് ക്യാമ്പ് ചെയ്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |