കൊല്ലം: കൊല്ലം മെമു ഷെഡിന്റെ ആദ്യഘട്ട വികസനം മാർച്ച് അവസാനം പൂർത്തിയാകും. ഏപ്രിൽ മുതൽ രണ്ട് ബേകളിലായി 24 മെമു കാറുകളുടെ അറ്റകുറ്റപ്പണി ആരംഭിക്കും. നിലവിൽ രണ്ട് ബേകളിലായി ഒരേ സമയം 16 കാറുകളുടെ അറ്റകുറ്റപ്പണി മാത്രമാണ് നടക്കുന്നത്.
210 മീറ്ററായിരുന്ന കൊല്ലം മെമു ഷെഡിന്റെ നീളം 160 മീറ്റർ കൂടി വർദ്ധിപ്പിക്കുന്നതാണ് പദ്ധതി. ഇതിൽ പുനലൂർ ഭാഗത്തേക്ക് 90 മീറ്റർ നീളത്തിലുള്ള രണ്ട് ബേകളുടെ നിർമ്മാണമാണ് ആദ്യഘട്ടത്തിൽ നടക്കുന്നത്. ഈ ബേകളിൽ 90 മീറ്റർ നീളത്തിൽ ഇൻസ്പെക്ഷൻ പിറ്റ്, കാറ്റ് വാക്ക് എന്നിവയും ഒരു ബേക്ക് മുകളിൽ മേൽക്കൂരയും പൂർത്തിയായി. രണ്ടാമത്തെ ബേക്ക് മുകളിലെ മേൽക്കൂര നിർമ്മാണം മാത്രമാണ് ബാക്കി നിൽക്കുന്നത്. മേൽക്കൂരയുടെ സ്റ്റാൻഞ്ചൻ വൈകാതെ എറണാകുളത്ത് നിന്ന് എത്തും. മെമു ഷെഡിന്റെ നീളം തിരുവനന്തപുരം ഭാഗത്തേക്ക് 70 മീറ്റർ വർദ്ധിപ്പിക്കുന്നത് ജൂലായിൽ പൂർത്തിയാകുന്നതോടെ രണ്ട് ബേകളിലായി ഒരേ സമയം 32 കാറുകളുടെ അറ്റകുറപ്പണി നടത്താം.
റിപ്പയറിംഗ് ഷെഡ് അതിവേഗം
മെമു കാറുകൾ ക്രെയിൻ ഉപയോഗിച്ച് ഉയർത്താൻ പുതിയ റിപ്പയറിംഗ് ഷെഡിന്റെ നിർമ്മാണം ചെമ്മാമുക്ക് ആർ.ഒ.ബിക്ക് സമീപം പുരോഗമിക്കുകയാണ്. 25 മീറ്റർ നീളത്തിൽ തറനിരപ്പിൽ നിന്ന് 1.10 മീറ്റർ ആഴത്തിൽ ഇൻസ്പെക്ഷൻ പിറ്റ്, തറനിരപ്പിൽ 75 മീറ്റർ നീളത്തിൽ എപ്രൺ എന്നിവയാണ് റിപ്പയറിംഗ് ഷെഡിലുള്ളത്.
കാറുകളുടെ എണ്ണം ഉയർത്തിയേക്കും
അറ്റകുറ്റപ്പണിക്കുള്ള സൗകര്യം ഏപ്രിലിൽ വർദ്ധിക്കുന്ന സാഹചര്യത്തിൽ കൊല്ലം റെയിൽവേ സ്റ്റേഷനിലെ മെമു കാറുകളുടെ എണ്ണം വർദ്ധിപ്പിച്ചേക്കും. കൊല്ലത്ത് നിന്ന് സർവീസ് ആരംഭിക്കുന്ന ഒൻപത് മെമുകളിൽ അഞ്ചെണ്ണത്തിൽ മാത്രമാണ് 12 കാറുകളുള്ളത്. ബാക്കി നാലെണ്ണത്തിൽ എട്ട് കാറുകളേയുള്ളു.
മെമു ഷെഡിന്റെ നീളം 160 മീറ്റർ വർദ്ധിപ്പിക്കും
100 മീറ്ററിൽ റിപ്പയറിംഗ് ഷെഡ്
പുതിയ സർവീസ് ബിൽഡിംഗ്
പുതിയ വാഷിംഗ് പിറ്റ്
ആകെ പദ്ധതി തുക
₹ 43 കോടി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |