കൊല്ലം: രാജ്യത്ത് തന്നെ ആത്മഹത്യാനിരക്കിൽ മുന്നിലുള്ള ജില്ലയിൽ തോത് കുറയ്ക്കാൻ 'മനസ്സോടെ കൊല്ലം" പ്രതിരോധ പദ്ധതിയുമായി ജില്ലാ ആരോഗ്യവകുപ്പ്. ഒരുനിമിഷം കൊണ്ട് ജീവിതം അവസാനിപ്പിക്കാമെന്ന തീരുമാനത്തിലെത്തുന്ന സാഹചര്യം നിലനിൽക്കെയാണ് ആരോഗ്യവകുപ്പിന്റെ നിർണായക ഇടപെടൽ.
പദ്ധതിയുടെ ഭാഗമായി നിലവിൽ ആരോഗ്യ പ്രവർത്തകരുടെ ട്രെയിനിംഗ് പുരോഗമിക്കുകയാണ്. അവബോധ ക്യാമ്പയിൻ ഉൾപ്പടെ സംഘടിപ്പിച്ച് പദ്ധതി വിപുലീകരിക്കും. ജില്ലയിലെ ആശുപത്രികൾ, ബസ് സ്റ്റാൻഡുകൾ, കളക്ടറേറ്റ് എന്നിവ കേന്ദ്രീകരിച്ച് ഡിജിറ്റൽ സ്ക്രോൾ ബോർഡുകൾ സ്ഥാപിക്കും. സ്കുളുകളിലും ആശുപത്രികളിലും നിലവിലുള്ള കൗൺസിലേഴ്സിനെയും മറ്റ് ആരോഗ്യപ്രവർത്തകരെയും ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുക.
ആത്മഹത്യ ചെയ്യാൻ പോകുന്ന ഒരു വ്യക്തി, അവസാനമായി ആരോടെങ്കിലും സംസാരിക്കാൻ ആഗ്രഹിക്കും. അത്തരം സന്ദർഭങ്ങളിൽ വിളിക്കാൻ ഹെൽപ്പ്‌ലൈൻ നമ്പർ ഉണ്ടെന്നുള്ള കാര്യം പലർക്കും അറിയില്ല. അതേക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുക, പരമാവധി ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുക, ആവശ്യമുള്ളവർക്ക് കൗൺസലിംഗ് നൽകുക, വൈദ്യസഹായം ഉറപ്പാക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.
ആത്മഹത്യ ചെയ്യുന്ന പുരുഷന്മാരുടെ എണ്ണം സ്ത്രീകളേക്കാൾ കൂടുതലാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കുടുംബ ബന്ധങ്ങളിലെ അലോസരങ്ങൾ നേരിടാനുള്ള വിമുഖതയും വരുമാനക്കുറവും തൊഴിലില്ലായ്മയുമാണ് ആത്മഹത്യയിലേക്ക് നയിക്കുന്നത്. പരീക്ഷകളിലെ പരാജയം, വന്ധ്യത, ദാരിദ്ര്യം, ശാരീരിക പീഡനം, കുടുംബ പ്രശ്‌നങ്ങൾ, വിവാഹവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ, വിവാഹേതര ബന്ധങ്ങൾ, വിവാഹമോചനം, രോഗം, മാനസിക പ്രശ്‌നങ്ങൾ, പ്രിയപ്പെട്ടവരുടെ മരണം, കടഭാരം എന്നിവയും മറ്റ് കാരണങ്ങളാണ്. മയക്കുമരുന്ന് ഉപയോഗം മൂലം ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്.
24 മണിക്കൂറും വിളിക്കാം
ആത്മഹത്യാ പ്രതിരോധ ബോധവത്കരണം
ശാസ്ത്രീയ പരിശീലനം
കൗൺസലിംഗ് ഡോക്ടർ, സൈക്കോളജിസ്റ്റ് സേവനം
ഹെൽപ്പ്ലൈൻ നമ്പർ-14416
ആത്മഹത്യാ പ്രവണത ഒരു പരിധിവരെ തടയാൻ കഴിയും. ആത്മഹത്യാ പ്രവണതയുള്ളവരെ കേൾക്കാൻ നാം തയ്യാറാവുകയും അവർക്ക് ആവശ്യമുള്ള സഹായം ഉറപ്പാക്കുകയും വേണം.
നമിത നസീർ, ജില്ലാ മാനസികാരോഗ്യ വിഭാഗം നോഡൽ ഓഫീസർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |