
അവധിക്കാലത്ത്
1 ലക്ഷത്തിലധികം
സഞ്ചാരികൾ
കൊല്ലം: ഏപ്രിൽ, മേയ് മാസങ്ങളിലെ കത്തുന്ന ചൂടിലും അവധിക്കാലത്തിന് കുളിരേകി അഷ്ടമുടി കായലിലെ സാമ്പ്രാണിക്കോടി തുരുത്തിലേയ്ക്ക് എത്തിയത് ഒരുലക്ഷത്തിലധികം സഞ്ചാരികൾ. ഡി.ടി.പി.സിയുടെ കീഴിലുള്ള ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ രണ്ടുലക്ഷത്തോളം പേരെത്തിയപ്പോൾ, പകുതിയോളം പേർ തിരഞ്ഞെടുത്തത് സാമ്പ്രാണിക്കോടിയെയാണ്. ഇതോടെ വരുമാനം കോടിയിലെത്തി. ബോട്ട് ഉടമകളുടെ വിഹിതം കുറച്ചാൽ ഡി.ടി.പി.സിക്ക് മാത്രം അരക്കോടിയുടെ റെക്കാർഡ് വരുമാനം.
മുൻവർഷത്തെ അപേക്ഷിച്ച് ഇത്തവണ സന്ദർശകരുടെ എണ്ണത്തിൽ 16000 ഓളം പേരുടെ കുറവുണ്ടായെങ്കിലും, സാമ്പ്രാണിക്കോടിയെ ബാധിച്ചില്ല. തെളിഞ്ഞ കായൽവെള്ളവും തണുത്ത കാറ്റും ആസ്വദിച്ച് കായലിന് നടുവിലെ മണൽത്തിട്ടിലൂടെയുള്ള നടത്തം സഞ്ചാരികളുടെ പ്രിയപ്പെട്ട അനുഭവമാണ്.
സോഷ്യൽ മീഡിയ വഴി ലഭിച്ച വലിയ പ്രചാരമാണ് സാമ്പ്രാണിക്കോടിയെ സഞ്ചാരികളുടെ ഇഷ്ട ഇടമാക്കി മാറ്റിയത്. മീൻപിടി പാറ, മലമേൽ പാറ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഇത്തവണ സഞ്ചാരികളുടെ എണ്ണത്തിൽ ചെറിയ കുറവ് രേഖപ്പെടുത്തി.
ക്ളിക്കാക്കിയത് സോഷ്യൽ മീഡിയ
2019 ഒക്ടോബറിലാണ് സാമ്പ്രാണിക്കോടിയിലെ വിനോദസഞ്ചാരത്തിന് ഔദ്യോഗിക തുടക്കം. കൊല്ലം ഡി.ടി.പി.സിയുടെ നേതൃത്വത്തിൽ പുതിയ ബോട്ട് ജെട്ടിയും ടൂറിസ്റ്റ് ഇൻഫർമേഷൻ സെന്ററും ആരംഭിച്ചതോടെയാണ് ശ്രദ്ധിക്കപ്പെട്ടത്. കൊവിഡും പ്രളയവും പ്രവർത്തനങ്ങൾ തടസപ്പെടുത്തിയെങ്കിലും 2021-22 കാലഘട്ടത്തിൽ സോഷ്യൽ മീഡിയ വഴി ലഭിച്ച വലിയ പ്രചാരം സാമ്പ്രാണിക്കോടിയെ വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമാക്കി മാറ്റി.
ഡ്രെഡ്ജിംഗിലൂടെ രൂപപ്പെട്ട പ്രകൃതിവിസ്മയം
ദേശീയ ജലപാതയ്ക്കായി ഡ്രഡ്ജ് ചെയ്ത മണ്ണും മണലും അടിഞ്ഞുകൂടി പ്രദേശം രൂപപ്പെട്ടു
കാലക്രമേണ കണ്ടൽക്കാടുകൾ വളർന്നു
ഭ്രാന്തൻ കണ്ടലുകളാണ് കൂടുതലും
കറുത്ത കണ്ടൽ, പൂക്കണ്ടൽ എന്നിവയും വളരുന്നു
മീൻ, ഞണ്ട്, മറ്റു ജലജീവികൾ കൈയെത്തും ദൂരത്ത്
മുട്ടറ്റം വരെയുള്ള വെള്ളത്തിലൂടെ രണ്ട് മുതൽ നാല് കിലോമീറ്റർ വരെ നടക്കാം
കക്കയും ചിപ്പിയും പെറുക്കിയും മീൻപിടിച്ചും സമയം ചെലവഴിക്കാം
പ്രവേശനം
രാവിലെ 9 മുതൽ
വൈകിട്ട് 5 വരെ
ടിക്കറ്റ് നിരക്ക്
₹ 150
സാമ്പ്രാണിക്കോടി, മണലിൽ, കുരീപ്പുഴ ബോട്ട് ജെട്ടികളിൽ നിന്ന് യാത്രക്കാരെ കയറ്റി സ്ഥലങ്ങളെല്ലാം കാണിച്ച് തിരികെ ബോട്ട് ജെട്ടിയിൽ എത്തിക്കുന്നതാണ് സർവീസ്.
ഡി.ടി.പി.സി അധികൃതർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |