പത്തനാപുരം: പിറവന്തൂർ ഗ്രാമപഞ്ചായത്തിലെ ജനവാസ മേഖലകളിൽ ഇറങ്ങി സ്ഥിരമായി കാർഷിക വിളകൾ നശിപ്പിച്ചു വന്നിരുന്ന രണ്ട് കാട്ടാനകളെ ഒടുവിൽ ദൗത്യസംഘം ഉൾവനത്തിലേക്ക് തുരത്തി ഓടിച്ചു. കറവൂരിലും സമീപ പ്രദേശങ്ങളിലുമായിരുന്നു ഈ ആനകൾ നിരന്തരം ഇറങ്ങിയിരുന്നത്. ഫോറസ്റ്റ്, പൊലീസ്, റവന്യൂ, ദുരന്തനിവാരണ വകുപ്പ്, പഞ്ചായത്ത്, ആരോഗ്യ വകുപ്പ്, ആർ.ആർ.ടി എന്നിവയുടെ നേതൃത്വത്തിലുള്ള സംയുക്ത ദൗത്യസംഘമാണ് ഇന്നലെ രാവിലെ ആനകളെ ഉൾവനത്തിലേക്ക് തുരത്തിയത്. റിസർവ് വണ്ടിമൂട്, വന്മള തുടങ്ങിയ ഉൾവനങ്ങളിലേക്കാണ് ഇവയെ ഓടിച്ചുവിട്ടത്. കഴിഞ്ഞ ആഴ്ചയും ദൗത്യസംഘം സ്ഥലത്തെത്തി ആനകളെ ഓടിക്കാൻ ശ്രമിച്ചിരുന്നെങ്കിലും വേണ്ടത്ര ഫലം കണ്ടിരുന്നില്ല. ഇത് കണക്കിലെടുത്താണ് ഇന്നലെ രാവിലെ 6.30 ഓടെ ദൗത്യസംഘം വീണ്ടും തിരച്ചിൽ ആരംഭിച്ചത്.
പൊതു അവധി ദിവസമായിരുന്ന ഇന്നലെ കറവൂർ റോഡ് വഴിയുള്ള ഗതാഗതം പോലും നിയന്ത്രിച്ചായിരുന്നു ദൗത്യസംഘത്തിന്റെ പരിശോധന. തുടർന്ന് ജനവാസമേഖലയോട് ചേർന്ന വനത്തിൽ കണ്ടെത്തിയ രണ്ട് കാട്ടാനകളെയും ദൗത്യസംഘം വിജയകരമായി ഉൾവനത്തിലേക്ക് കടത്തിവിടുകയായിരുന്നു. ജ്യോതികുമാർ ചാമക്കാല എം.എൽ.എ, പിറവന്തൂർ പഞ്ചായത്ത് പ്രസിഡന്റ് ഷേർളി ഗോപിനാഥ്, സുധീർ മലയിൽ അടക്കമുള്ള ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും സഹകരണത്തോടെയായിരുന്നു പരിശോധന. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ ദൗത്യത്തിന് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |