കൊല്ലം: മത്സ്യത്തൊഴിലാളികളുടെ ശക്തികേന്ദ്രങ്ങളിലൊന്നായ ശക്തികുളങ്ങരയിൽ ട്രോളിംഗ് നിരോധനത്തിനെതിരെ ബോട്ടുടമകൾ പന്തൽകെട്ടി സമരം നടത്തുന്ന 1989 കാലഘട്ടം. പൊടിമോൻ എന്ന് വിളിപ്പേരുള്ള ആന്റണി സെബാസ്റ്റ്യന്റെ (അന്ന് 29 വയസ്) വീടിനടുത്തുള്ള കുരിശടിക്ക് മുന്നിലാണ് സമരക്കാർ കേന്ദ്രീകരിച്ചത്. ഇടയ്ക്കിടെ സമരപ്പന്തലിൽ ആന്റണിയും പോയിരിക്കും. അന്നത്തെ എൽ.ഡി.എഫ് സർക്കാർ സമരത്തെ തിരിഞ്ഞു നോക്കുന്നില്ല. കലിപ്പിലായ സമരക്കാർ, അതുവഴി വന്ന മന്ത്രി കെ. ശങ്കരനാരായണ പിള്ളയുടെ കാർ തടഞ്ഞു. സംഘർഷം വെടിവയ്പിൽ കലാശിച്ചു. ചിതറി ഓടുന്നതിനിടെ തിരിഞ്ഞു നോക്കിയ ആന്റണി സെബാസ്റ്റ്യന്റെ തിരുനെറ്റിയിൽത്തന്നെ വെടിയുണ്ട പതിച്ചു! സമരക്കാരിലൊരാൾ സംഭവ സ്ഥലത്തും മറ്റൊരാൾ ആശുപത്രിയിലും മരിച്ചു. ഭാഗ്യംകൊണ്ട് ജീവൻ തിരിച്ചുകിട്ടിയ ആന്റണി (66) ഇന്ന് സി.പി.എം ബ്രാഞ്ച് സെക്രട്ടറി. ഇപ്പോഴത്തെ അഭിപ്രായമാവട്ടെ, ട്രോളിംഗ് നിരോധനം അനിവാര്യം! ' വെറുതെ വെടികൊണ്ട പൊടിമോൻ' എന്നു നാട്ടുകാർ വിളിക്കാറുണ്ടെങ്കിലും യാതൊരു പിണക്കവുമില്ല.
ഇനി കഥ ആന്റണി പറയും: ട്രോളിംഗ് നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ട് ബോട്ട് ഓണേഴ്സ് അസോസിയേഷനാണ് അനിശ്ചിതകാല സമരം ആരംഭിച്ചത്. വീടിന് മുന്നിൽ ബോട്ടുകളുടെ സ്പെയർ പാർട്സ് കട നടത്തുകയായിരുന്നു ഞാൻ. ഇടയ്ക്ക് സമരപ്പന്തലിൽ പോയി ഇരിക്കും. അന്ന് മന്ത്രിയുടെ കാർ തടഞ്ഞതോടെ പൊലീസ് ഇടപെട്ടു. സമരക്കാർ പിന്തിരിഞ്ഞില്ല. ഇതോടെ ടിയർ ഗ്യാസ് പ്രയോഗിച്ചു. പിന്തിരിഞ്ഞോടിയ സമരക്കാർ മെറ്റിൽ കഷ്ണങ്ങൾ എറിയാൻ തുടങ്ങിയതോടെ പൊലീസ് വെടിവച്ചു.
പിന്നെ ജീവനും കൊണ്ടുള്ള ഓട്ടമായി. നെഞ്ചത്ത് വെടിയേറ്റ ജയിംസ് തത്ക്ഷണവും അടിവയറ്റിൽ വെടിയേറ്റ പ്രസാദ് മെഡി. ആശുപത്രിയിൽ ചികിത്സയിലിരിക്കെ രണ്ടാംനാളും മരിച്ചു. രണ്ട് കാലുകൾക്ക് വെടിയേറ്റ് നടക്കാൻ ഏറെ ബുദ്ധിമുട്ടിലായ പരമേശ്വരൻ എതാനും മാസം മുൻപ് മരിച്ചു. മൂന്നാം ദിവസത്തിനു ശേഷം മെഡി. ആശുപത്രിയിലെ ന്യൂറോ സർജൻ ഡോ. എ. മാർത്താണ്ഡപിള്ളയാണ് എന്റെ നെറ്റിയിൽ നിന്ന് വെടിയുണ്ട പുറത്തെടുത്തത്.
ഇപ്പോഴും ചികിത്സ
ഒന്നരമാസത്തോളം ആശുപത്രിയിലായിരുന്നു. വെടിയേറ്റതോടെ ഇടയ്ക്കിടെ ജെന്നി വരും. ബോട്ടുടമകൾ ഹാർബറിൽ ഒരു സ്റ്റാൾ വാഗ്ദാനം ചെയ്തെങ്കിലും അത് എന്നെക്കാൾ അവശനായ പരമേശ്വരന് നൽകി. കുറച്ചുകാലം ബന്ധുവിന്റെ ഹോട്ടലിൽ ബിൽ കളക്ടറായി. ഇപ്പോൾ നാട്ടിലെ ഗ്രന്ഥശാലയിൽ ലൈബ്രറേറിയനാണ്. ലൈബ്രറേറിയൻ അലവൻസ്, എനിക്ക് മുൻപേ ലൈബ്രേറിയനായിരുന്ന ഭിന്നശേഷിക്കാരിക്ക് നൽകുകയാണ്. മാസം മരുന്ന് വാങ്ങാൻ എണ്ണായിരം രൂപ വേണം. വിദേശത്തായിരുന്ന ഭാര്യ അന്നമ്മയുടെ ചെറിയ സമ്പാദ്യങ്ങൾ കൊണ്ടാണ് ജീവിതം തള്ളിനീക്കുന്നത്. ട്രോളിംഗ് നിരോധനത്തിന്റെ ശാസ്ത്രീയ വശം മനസിലാക്കാൻ കഴിയാതിരുന്നതാണ് സമരത്തിന് വഴിതെളിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |