കൊല്ലം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ജൂൺ 29 വരെ സിറ്റി പൊലീസ് നടത്തിയ പരിശോധനകളിൽ രജിസ്റ്റർ ചെയ്തത് 520 കേസുകൾ. ഇതിൽ നിരോധിത പുകയില ഉത്പന്നങ്ങളുടെ വിപണനത്തിനെതിരെ 195 കോട്പ കേസുകളും 325 എൻ.ഡി.പി.എസ് കേസുകളും ഉൾപ്പെടുന്നു. പൊലീസ് കമ്മിഷണറുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ഡാൻസാഫ് - ലോക്കൽ പൊലീസും സൈബർ സെല്ലും സംയുക്തമായാണ് ലഹരിവിരുദ്ധ പോരാട്ടത്തിന് നേതൃത്വം നൽകുന്നത്.
ഒരുവട്ടം പിടി വീണാൽ മതി, ലഹരിപ്പണം ഉപയോഗിച്ച് വാങ്ങിക്കൂട്ടുന്ന ബൈക്കുകളും ആഡംബര വസ്തുക്കളും ഉൾപ്പെടെയുള്ള സമ്പാദ്യങ്ങളെല്ലാം നഷ്ടമാകും. അബ്കാരി-എൻ.ഡി.പി.എസ് നിയമപ്രകാരമാണ് കണ്ടുകെട്ടൽ. ഇങ്ങനെ നിരവധി വാഹനങ്ങളും സ്വത്തുക്കളും ഇതിനകം കണ്ടുകെട്ടിയെന്ന് പൊലീസ് വ്യക്തമാക്കുന്നു.
മാരക മയക്കുമരുന്നായ എം.ഡി.എം.എയ്ക്കാണ് കൂടുതൽ പ്രിയമെന്ന് പൊലീസ് പറയുന്നു. രണ്ടാൾക്ക് കഷ്ടിച്ച് ഉപയോഗിക്കാൻ കഴിയുന്ന സിപ്പ് ലോക്ക് കവറിലെത്തുന്നവയ്ക്ക് 1000 മുതൽ 1200 വരെയാണ് വില. ചെറിയ കഞ്ചാവ് പൊതികൾക്ക് 500 മുതൽ 700 വരെയും. ഹാഷിഷ് ഓയിൽ അത്ര സുലഭമല്ല. ഇതിന്റെ വില 2000 കടക്കും. വേദനസംഹാര ഗുളികകൾക്കാകട്ടെ ചോദിക്കുന്നതാണ് വില.
ഡിജിറ്റൽ ഇടപാട്
ഗൂഗിൾ പേ, ഫോൺ പേ തുടങ്ങിയ യു.പി.ഐ ആപ്പുകൾ വഴിയാണ് പണം ഇടപാടുകൾ. ആവശ്യക്കാരുമായി സംസാരിച്ച് ഉറപ്പിച്ച ശേഷം ലഹരിമരുന്ന് പ്രത്യേക ലൊക്കേഷനിൽ ഒളിപ്പിച്ചു വയ്ക്കും. ഈ സ്ഥലത്തിന്റെ ഫോട്ടോ വാട്‌സ്ആപ്പിലൂടെ ഉപഭോക്താവിന് അയയ്ക്കും. ശേഖരിച്ച ശേഷം യു.പി.ഐ വഴി പണമയയ്ക്കും. സൈബർ സെല്ലിന്റെ സഹായത്തോടെ ഇത്തരം ഡിജിറ്റൽ ഇടപാടും ബാങ്ക് അക്കൗണ്ടുകളും പൊലീസ് നിരീക്ഷിക്കുന്നുണ്ട്
കേസുകൾ (സബ് ഡിവിഷൻ കേന്ദ്രീകരിച്ച്)
കൊല്ലം - ആകെ 231
കോട്പ - 66 മയക്കുമരുന്ന് ഉപയോഗം - 94 ചെറിയ അളവിൽ കഞ്ചാവ് - 67 ചെറിയ അളവിൽ രാസലഹരി - 4
ചാത്തന്നൂർ - ആകെ 159 കേസുകൾ
കോട്പ - 73 മയക്കുമരുന്ന് ഉപയോഗം - 65 ചെറിയ അളവിൽ കഞ്ചാവ് - 19 ചെറിയ അളവിൽ രാസലഹരി - 2
കരുനാഗപ്പള്ളി - ആകെ 130 കേസുകൾ
കോട്പ - 56 മയക്കുമരുന്ന് ഉപയോഗം - 36 ചെറിയ അളവിൽ കഞ്ചാവ് - 33 ഇടത്തരം അളവിൽ രാസലഹരി - 4 ചെറിയ അളവിൽ രാസലഹരി - 1
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |