കൊല്ലം: പട്ടത്താനം ചെമ്മാൻമുക്ക്–മണിച്ചിത്തോട് റോഡിലെ ഗതാഗതക്കുരുക്കും അപകടഭീഷണിയും യാത്രികർക്ക് തലവേദനയാവുന്നു. വിമല ഹൃദയ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് മുന്നിലും ചെമ്മാൻമുക്ക് ജംഗ്ഷനിലും ഗതാഗത സ്തംഭനമൊഴിഞ്ഞ ദിവസങ്ങളില്ല.
വീതി കുറഞ്ഞ ഈ റോഡിലൂടെ അമിതഭാരം കയറ്റിയ ചരക്കുലോറികൾ ബൈപാസിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നതാണ് പ്രശ്നം വഷളാക്കുന്നത്. റോഡിന്റെ പരിമിതികൾ അറിയാതെ എത്തുന്ന ഇത്തരം വാഹനങ്ങൾ പലപ്പോഴും ഗതാഗതക്കുരുക്കിന് വഴിയൊരുക്കുന്നു. റോഡിലേക്ക് താഴ്ന്നു കിടക്കുന്ന ഓവർഹെഡ് കേബിളുകൾ വലിയ അപകടങ്ങൾക്കും വഴിതെളിക്കാം. കഴിഞ്ഞ ദിവസം ഭാരവാഹനമിടിച്ച് വൈദ്യുതിത്തൂൺ ഒടിഞ്ഞുവീണത് മണിക്കൂറുകളോളം നീണ്ട ഗതാഗത സ്തംഭനത്തിനിടയാക്കി. സ്കൂൾ വിദ്യാർത്ഥികൾക്കും ആശുപത്രികളിലേക്കുൾപ്പെടെ പോകുന്നവർക്കും ഇത് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചത്.
റോഡ് നവീകരണത്തിന്റെ ഭാഗമായി സ്പീഡ് ബ്രേക്കറുകൾ നീക്കം ചെയ്തതോടെ, കുരുക്കൊഴിയുന്ന നേരങ്ങളിൽ വാഹനങ്ങളുടെ വേഗവും വർദ്ധിച്ചു. സ്വകാര്യ ബസുകളുടെയും ഇരുചക്ര വാഹനങ്ങളുടെയും അമിതവേഗം സ്കൂൾ വിദ്യാർത്ഥികൾക്കും കാൽനടയാത്രക്കാർക്കും ഷീഷണിയാണ്.
അടിയന്തര നടപടി വേണം
തുടരുന്ന ഗതാഗത പ്രതിസന്ധിക്കും അപകടങ്ങൾക്കും പരിഹാരമാവശ്യപ്പെട്ട് പട്ടത്താനം ദിവ്യ നഗർ റസിഡന്റ്സ് അസോസിയേഷൻ രംഗത്തെത്തി. ചെമ്മാൻമുക്ക്, മണിച്ചിത്തോട് ജംഗ്ഷനുകളിൽ ഭാരവാഹനങ്ങളുടെ പ്രവേശനം തടയാൻ ക്രോസ് ബാരിയറുകൾ സ്ഥാപിക്കുക, സുരക്ഷിതമായ നടപ്പാത നിർമ്മിക്കുക, സ്പീഡ് ബ്രേക്കറുകൾ പുനഃസ്ഥാപിക്കുക, അനധികൃത പാർക്കിംഗും വഴിയോര കച്ചവടവും നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് അസോസിയേഷൻ ഭാരവാഹികൾ പലതവണ കളക്ടർക്കും മേയർക്കും പൊതുമരാമത്ത് വകുപ്പിനും നിവേദനം നൽകിയിരുന്നു. എന്നാൽ അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയുമുണ്ടായില്ല.
അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകും
ഡോ. ആർ.സേതുനാഥ് (പട്ടത്താനം ദിവ്യ നഗർ റസി. അസോ. പ്രസിഡന്റ്), ഡോ. ലിൻഡ പിയസ് ജോൺ (ജനറൽ സെക്രട്ടറി)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |