ചാത്തന്നൂർ: ലേബൽ വിവരം ഇല്ലാത്തതും ബിൽ ഇല്ലാത്തതുമായ ശർക്കര വിൽപ്പന നടത്തരുതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ച ഇരുപത് സാമ്പിളുകളിൽ അഞ്ചെണ്ണത്തിൽ കൃത്രിമ നിറമുള്ളതായി റിപ്പോർട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ടാർട്ടസിൻ സൺസെറ്റ് യെല്ലോ, ബ്രില്ലിയന്റ് ബ്ലൂ തുടങ്ങിയ കൃത്രിമങ്ങളാണ് ശർക്കരയിൽ ചേർത്തതായി കണ്ടെത്തിയത്. കൊട്ടിയം, നെടുങ്ങോലം, കുളത്തൂപ്പുഴ, പാരിപ്പള്ളി, വെസ്റ്റ് കല്ലട എന്നിവിടങ്ങളിൽ നിന്ന് ശേഖരിച്ച ശർക്കരയിലാണ് കൃത്രിമ നിറം ചേർത്തിട്ടുള്ളത്. ചാക്കിൽ ലേബൽ ഇല്ലാത്തതിനാൽ ഉത്പാദകരെ കണ്ടെത്താനായില്ല. ലേബൽ ഇല്ലാത്തതും ബില്ലില്ലാത്തതുമായ ശർക്കര വിൽക്കുന്നതിനാൽ റീട്ടെയിൽ വ്യാപാരി മാത്രമാകും പ്രതി.
ഭക്ഷ്യസുരക്ഷാ നിയമ പ്രകാരം ചാക്കുകളിൽ ഉത്പാദകരുടെ പേരും ലൈസൻസ് നമ്പരും രേഖപ്പെടുത്തേണ്ടതാണ്. ഇതിനിടയിൽ
ഭക്ഷ്യസുരക്ഷ വകുപ്പ് ഓണക്കാല പരിശോധനയും ശക്തമാക്കി. ജില്ലയിൽ ആറ് സ്ക്വാഡുകളായി തിരിഞ്ഞാണ് പരിശോധന. ഹോട്ടലുകൾ, പലചരക്ക്, പച്ചക്കറി കടകൾ, പഴക്കടകൾ, തട്ടുകടകൾ എന്നിവിടങ്ങളിലും പരിശോധന നടത്തും.
20 സ്ഥാപനങ്ങൾക്ക് പിഴ
കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ 288 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. 42 സ്ഥാപനങ്ങൾക്ക് ന്യൂനത പരിഹരിക്കാനുള്ള നോട്ടീസും 20 സ്ഥാപനങ്ങൾക്ക് പിഴ അടക്കുന്നതിനുള്ള നോട്ടീസും നൽകി. 87 ഭക്ഷ്യവസ്തുക്കളുടെ സാമ്പിളുകൾ ശേഖരിച്ച് അനലിറ്റിക്കൽ ലാബിൽ പരിശോധനയ്ക്ക് അയച്ചു. ഫലം വരുന്ന മുറയ്ക്ക് നിയമനടപടി സ്വീകരിക്കും. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട പരാതികൾ 1800 425 1225 എന്ന നമ്പറിൽ അറിയിക്കാമെന്ന് ഫുഡ് സേഫ്ടി അസി. കമ്മിഷണർ എ.സക്കീർ ഹുസൈൻ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |