കൊല്ലം: കസ്റ്റംസ് വകുപ്പിന്റെ കസ്റ്റംസ് കസ്റ്റോഡിയഷൻഷിപ്പില്ലാത്തതിനാൽ കൊല്ലം പോർട്ടിൽ ചരക്ക് ഇറക്കാനും കയറ്റാനും കഴിയില്ല. അതുകൊണ്ട് തന്നെ, വിഴിഞ്ഞത്തേക്കുള്ള ചരക്കുകൾ കൊല്ലം പോർട്ടിൽ സംഭരിച്ച് കണ്ടെയ്നർ ലോറികളിൽ അയയ്ക്കുന്ന കണ്ടെയ്നർ ഫ്രെയിറ്റ് സർവീസ് ആരംഭിക്കുന്നതും പ്രതിസന്ധിയിലായി.
കയറ്റുമതി ചെയ്യുന്നതോ ഇറക്കുമതി ചെയ്തതോ ആയ ചരക്കുകൾ കസ്റ്റംസ് ക്ലിയറൻസ് ലഭിക്കുന്നത് വരെ സൂക്ഷിക്കാനുള്ള അനുമതിയാണ് കസ്റ്റംസ് കസ്റ്റോഡിയഷൻഷിപ്പ്. കൃത്യതയുള്ള വേ ബ്രിഡ്ജ് സംവിധാനം, കണ്ടെയ്നറുകളും ചരക്കുകളും സ്കാൻ ചെയ്യാനുള്ള സംവിധാനം, ചരക്കുകൾ സുരക്ഷിതമായി സൂക്ഷിക്കാനുള്ള സംവിധാനം തുടങ്ങിയവയാണ് കസ്റ്റംസ് കസ്റ്റോഡിയേഷൻഷിപ്പിന് വേണ്ടത്.
ഒരുക്കേണ്ട അടിസ്ഥാന സൗകര്യങ്ങൾ കംസ്റ്റസ് വകുപ്പ് ചൂണ്ടിക്കാട്ടിയെങ്കിലും സജ്ജമാക്കാനുള്ള നടപടികൾ മാരിടൈം ബോർഡ് വൈകിപ്പിക്കുകയാണ്. നേരത്തെ അരിയും കശുഅണ്ടിയും കൊണ്ടുവന്നിട്ടുള്ളപ്പോൾ താത്കാലിക അനുമതി വാങ്ങിയാണ് സംഭരിച്ചിട്ടുള്ളത്.
കസ്റ്റംസ് കസ്റ്റോഡിയൻഷിപ്പില്ല
അനുവദിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളില്ല
ഒരുക്കുന്നതിൽ മാരിടൈം ബോർഡ് മെല്ലെപ്പോക്കിൽ
അപേക്ഷ നൽകിയിട്ട് മാസങ്ങൾ
കസ്റ്റംസ് കൂടുതൽ സംവിധാനങ്ങൾ നിർദേശിച്ചു
ഇതും നടപ്പാക്കിയിട്ടില്ല
കണ്ടെയ്നർ ഫ്രെയിറ്റ് സർവീസ്
കിണഞ്ഞ് പരിശ്രമിച്ചിട്ടും ചരക്ക് എത്താത്ത കൊല്ലം പോർട്ടിന് വലിയ പ്രതീക്ഷ നൽകുന്നതാണ് കണ്ടെയ്നർ ഫ്രെയിറ്റ് സർവീസ്. വിഴിഞ്ഞം തുറമുഖം വഴി കയറ്റിയയ്ക്കാനുള്ള സാധനങ്ങൾ കൊല്ലം പോർട്ടിൽ സംഭരിക്കും. പിന്നീട് കണ്ടെയ്നറിൽ നിറച്ച് കസ്റ്റംസ് പരിശോധന പൂർത്തിയാക്കി വിഴിഞ്ഞത്തേക്ക് ലോറിയിൽ കൊണ്ടുപോകുന്നതാണ് പദ്ധതി. കൊല്ലം പോർട്ടിൽ കണ്ടെയ്നർ ഫ്രെയിറ്റ് സർവീസ് ആരംഭിക്കുന്നതിന് സ്വകാര്യ ഏജൻസിയുമായി കേരള മാരിടൈം ബോർഡ് മാസങ്ങൾക്ക് മുമ്പേ കരാറൊപ്പിട്ടിരുന്നു. സ്ഥിരമായി സാധനങ്ങൾ എത്തുന്നതിനാൽ കസ്റ്റംസ് കസ്റ്റോഡിയഷൻഷിപ്പ് ലഭിക്കാതെ പദ്ധതി ആരംഭിക്കാനാകില്ല.
പഴഞ്ചൻ ഇ.ഡി.ഐ
കസ്റ്റംസ് ക്ലിയറൻസ് നൽകുന്നതിനുള്ള കസ്റ്റംസിന്റെ ഓൺലൈൻ സംവിധാനമായ ഇലക്ട്രോണിക് ഡേറ്റ ഇന്റർചേഞ്ച് (ഇ.ഡി.ഐ) സംവിധാനത്തിന്റെ കണക്ഷൻ പോയിന്റ് കൊല്ലം പോർട്ടിൽ ഉണ്ടെങ്കിലും ഉപയോഗിക്കാൻ കഴിയില്ല. ഇ.ഡി.ഐ സംവിധാനത്തിന്റെ പുതിയ സോഫ്ട്‌വെയറിലും സെർവറിലും കൊല്ലം പോർട്ട് ഉൾപ്പെട്ടിട്ടില്ലെന്നാണ് വിവരം. 2016ലാണ് കൊല്ലം പോർട്ടിൽ കംസ്റ്റസിന്റെ ഇ.ഡി.ഐ കണക്ഷൻ പോയിന്റ് അനുവദിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |