കൊല്ലം: കരാർ പുതുക്കാത്തതിനാൽ പെരുമൺ- പേഴുംതുരുത്ത് ജങ്കാർ സർവീസ് തടഞ്ഞ് പനയം പഞ്ചായത്ത്. കഴിഞ്ഞ തിങ്കളാഴ്ച മുതൽ ജങ്കാർ സർവീസ് നിറുത്തിവച്ചതോടെ നൂറുകണക്കിന് യാത്രക്കാർ കിലോ മീറ്ററുകൾ നടന്നും കുണ്ടറ വഴി വട്ടം ചുറ്റിയും വലയുകയാണ്.
കഴിഞ്ഞ ഞായറാഴ്ച യാത്രാ മദ്ധ്യേ ജങ്കാർ തകരാറിലായിരുന്നു. ഏറെ വൈകാതെ തകരാർ പരിഹരിച്ചെങ്കിലും കരാറും ഇൻഷ്വറൻസും പുതുക്കാതെ സർവീസ് നടത്തേണ്ടെന്ന് പഞ്ചായത്ത് അധികൃതർ നിർദ്ദേശം നൽകുകയായിരുന്നു. കരാർ പുതുക്കാൻ തുറമുഖ വകുപ്പിൽ നിന്നടക്കം ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വാങ്ങണം. രണ്ട് മാസം മുമ്പാണ് പനയം പഞ്ചായത്തുമായുള്ള ജങ്കാർ സർവീസിന്റെ കരാർ അവസാനിച്ചത്. നൂറുകണക്കിന് പേരുടെ ആശ്രയമായതിനാൽ മുൻകൂട്ടി ജങ്കാർ നടത്തിപ്പുകാർക്ക് കരാർ പുതുക്കാനുള്ള നിർദേശം നൽകാമായിരുന്നെങ്കിലും അനങ്ങിയില്ല. കഴിഞ്ഞ ദിവസം ജങ്കാർ നടത്തിപ്പുകാർ ഇൻഷ്വറൻസ് പുതുക്കിയതിന്റെ രേഖകൾ പഞ്ചായത്തിലെത്തിച്ചു.
മൺറോത്തുരുത്ത് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്നിരുന്ന ജങ്കാർ സർവീസ് നിലച്ച് ജനങ്ങൾ ദുരിതത്തിലായതോടെയാണ് പനയം പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ജങ്കാർ സർവീസ് ആരംഭിച്ചത്. രാവിലെ ഏഴ് മുതൽ രാത്രി എട്ട് വരെയാണ് സർവീസ്. മൺറോത്തുരുത്തുകാർക്ക് കൊല്ലം ഭാഗത്തേക്ക് വരാനും പനയം പഞ്ചായത്തിലും കൊല്ലം നഗരത്തിലുമുള്ളവർ കുന്നത്തൂർ ഭാഗത്തേക്കും പോയിരുന്നത് ഈ ജങ്കാറിലാണ്. വിനോദ സഞ്ചാരികളും ജങ്കാർ വഴി മൺറോതുരുത്തിലേക്ക് എത്തുന്നുണ്ട്.
നൂറുകണക്കിന് പേർ വലയുന്നു
വാഹനങ്ങൾ അധികം സഞ്ചരിക്കേണ്ടത് 25 കിലോമീറ്റർ
കാൽനടയ്ക്ക് ആശ്രയം പെരുമൺ റെയിൽവേ പാലം
വഴിയിലാകെ ചെളിയും ഇരുട്ടും
ലക്ഷ്യസ്ഥാനത്ത് എത്താൻ കിലോ മീറ്ററുകൾ നടക്കണം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |