കൊല്ലം: കൊല്ലം വിക്ടോറിയ ആശുപത്രിയിൽ 24 മണിക്കൂർ സ്പെഷ്യലിസ്റ്റ് സേവനം ലഭ്യമാക്കാൻ ആലോചന. പാവപ്പെട്ട രോഗികൾക്ക് വലിയ ആശ്വാസമാകുന്നതാണ് തീരുമാനം. പുനലൂർ താലൂക്ക് ആശുപത്രിയിൽ ആദ്യം നടപ്പാക്കുന്ന സമാന പരിഷ്കാരം വിലയിരുത്തിയ ശേഷം വിക്ടോറിയയിൽ സ്പെഷ്യാലിറ്റി യോഗ്യതയുള്ള ഡോക്ടർമാരെ കൂടുതൽ നിയമിക്കും.
വിക്ടോറിയയിൽ നിലവിൽ ഗൈനക്കോളജി വിഭാഗം 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. ഒരു ഗൈനക്കോളജിസ്റ്റ് രാത്രി ഉണ്ടാകുമെങ്കിലും അല്പം സങ്കീർണമായ അവസ്ഥയിൽ എത്തുന്നവരെ റഫർ ചെയ്യുന്നുവെന്ന പരാതി പതിവാണ്. പീഡിയാട്രിക് ഒ.പി ഉച്ചയ്ക്ക് അവസാനിക്കും. രാത്രികാലങ്ങളിൽ പീഡിയാട്രിക്, അനസ്തേഷ്യ വിഭാഗങ്ങളിൽ ഓൺ കോൾ ഡ്യൂട്ടി സംവിധാനമുണ്ടെങ്കിലും കാര്യക്ഷമമല്ല. അതിനാൽ കൊല്ലം നഗരത്തിലും സമീപത്തുമുള്ള സ്ത്രീകൾക്കും കുട്ടികൾക്കും പോലും രാത്രികാലങ്ങളിൽ രോഗാവസ്ഥ മോശമായാൽ വിക്ടോറിയ ആശുപത്രിയെ ആശ്രയിക്കാനാകാത്ത അവസ്ഥയാണ്. താലൂക്ക് ആശുപത്രികളിൽ നിന്ന് ഉച്ചയ്ക്ക് ശേഷം വിക്ടോറിയയിലേക്ക് വിശ്വസിച്ച് റഫർ ചെയ്യാനാകാത്ത സ്ഥിതിയുമുണ്ട്. കൂടുതൽ ഡോക്ടർമാരെ നിയമിച്ച് 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം ലഭ്യമായാൽ ഇത്തരം പ്രശ്നങ്ങൾക്കെല്ലാം വലിയ അളവിൽ പരിഹാരമാകും.
പരിമിതികളുമേറെ
വിക്ടോറിയയിലെ 11 ഗൈനക്കോളജിസ്റ്റുമാരുടെ തസ്തികയിൽ ഒന്ന് ഒഴിഞ്ഞുകിടക്കുകയാണ്. ബാക്കിയുള്ളവരിൽ 6 പേർ 55 വയസ് പിന്നിട്ടവരാണ്. 55 വയസ് പിന്നിട്ടവരെയും 25 വർഷത്തിലധികം സേവനമുള്ളവരെയും രാത്രികാലങ്ങളിൽ നിയോഗിക്കാനാകില്ല. ആറ് ശിശുരോഗ വിദഗ്ദ്ധരുടെ തസ്തികയിൽ രണ്ടെണ്ണം ഒഴിഞ്ഞുകിടക്കുന്നു. 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം ലഭ്യമാക്കാൻ ആവശ്യമായ കൂടുതൽ സ്പെഷ്യലിസ്റ്റുകളുടെ എണ്ണം ആശുപത്രി അധികൃതരിൽ നിന്ന് ജില്ലാ മെഡിക്കൽ ഓഫീസിന് ലഭിച്ചിട്ടുണ്ട്.
നിലവിലുള്ള സ്പെഷ്യലിസ്റ്റുകൾ, 24 മണിക്കൂർ സേവനത്തിന് വേണ്ടത്
ഗൈനക്കോളജി- 10, 3
പീഡിയാട്രിക്സ്- 4, 3
അനസ്തേഷ്യ- 2, 5
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |