
പാലാ: പാലാ നഗരസഭയിൽ അടുപ്പിച്ച് നാലുദിവസങ്ങളിൽ നാല് കൗൺസിൽ യോഗങ്ങൾ വിളിച്ച് ചേർത്ത് പ്രതിപക്ഷം ചോദിച്ച മുഴുവൻ ചോദ്യങ്ങൾക്കും മറുപടി പറയാൻ ഒരുങ്ങി ചെയർപേഴ്‌സൺ ദിയ ബിനു പുളിക്കക്കണ്ടവും ഒപ്പമുള്ള കൗൺസിലർമാരും. തുടർച്ചയായി 14, 15, 16, 17 തീയതികളിലായാണ് നാല് കൗൺസിൽ യോഗങ്ങൾ വിളിച്ചു ചേർത്തിട്ടുള്ളത്. 14ന് നടക്കുന്ന ആദ്യ കൗൺസിൽ യോഗത്തിൽ ഫയൽ നഷ്ടപ്പെട്ടത് സംബന്ധിച്ചും മഴക്കാല പൂർവ്വ ശുചീകരണ പരിപാടികളെക്കുറിച്ചും ചർച്ച ചെയ്ത് ചെയർപേഴ്‌സൺ മറുപടി പറയും. . പ്രതിപക്ഷം ഉന്നയിച്ച എല്ലാ ചോദ്യങ്ങൾക്കും കൃത്യമായ മറുപടിയുണ്ടെന്ന് ഭരണനേതൃത്വത്തിലെ ഒരു പ്രമുഖ അംഗം ''കേരള കൗമുദി''യോട് പറഞ്ഞു.
15ന് ചേരുന്ന കൗൺസിൽ യോഗത്തിൽ വിവാദമായ കൊട്ടാരമറ്റത്തെ ഓട്ടോ സ്റ്റാൻഡ് വിഷയം മാത്രമാണ് ചർച്ച ചെയ്യുന്നത്. 16ലെ കൗൺസിൽ യോഗത്തിൽ പാലാ കെ.എം.മാണി സ്മാരക ജനറൽ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയിൽ കേരളാ കോൺഗ്രസ്(എം) പ്രതിനിധികളെ ഉൾപ്പെടുത്തുന്നത് സംബന്ധിച്ചാണ് ചർച്ച.
17ലെ കൗൺസിൽ യോഗത്തിൽ മുൻ ചെയർപേഴ്‌സൺ ജോസിൻ ബിനോയുടെ വീട് സ്ഥിതി ചെയ്യുന്ന ഭാഗത്ത് ളാലം തോടിന് സംരക്ഷണഭിത്തി നിർമ്മിക്കാൻ തടസമായി നിൽക്കുന്ന ആഞ്ഞിലി മരം മുറച്ചുമാറ്റണോ വേണ്ടയോ എന്നുള്ള വിഷയം ചർച്ച ചെയ്യും.
14ാം തീയതിയിലെ യോഗത്തിൽ പന്ത്രണ്ടാം മൈലിലെ കുമാരനാശാൻ സ്മാരക ചിൽഡ്രൻസ് പാർക്കിൽ കുമാരനാശാന്റെ പ്രതിമ നിർമ്മിക്കുന്ന വിഷയവും സ്റ്റാന്റിംഗ് കമ്മറ്റികളുടെ 17 ഇന തീരുമാനങ്ങൾക്ക് സാധുത കൊടുക്കുന്ന വിഷയവും ചർച്ച ചെയ്യുന്നുണ്ട്.
അവിശ്വാസത്തിന് മുമ്പ്, പറയാനുള്ളത് പറയും
21ാം തീയതിയാണ് നഗരസഭാ ചെയർപേഴ്‌സൺ ദിയാ ബിനു പുളിക്കക്കണ്ടത്തിനെതിരെ പ്രതിപക്ഷം കൊടുത്ത അവിശ്വാസ പ്രമേയത്തിൻമേൽ ചർച്ച. അതിനുമുമ്പേ തന്നെ തങ്ങൾക്ക് പറയാനുള്ള കാര്യങ്ങൾ കൗൺസിൽ യോഗം വിളിച്ചുകൂട്ടി രേഖാപരമായി തന്നെ വിശദീകരിക്കാനാണ് ചെയർപേഴ്‌സന്റെയും സ്വതന്ത്ര മുന്നണി കൂട്ടായ്മ കൗൺസിലർമാരുടെയും ഒപ്പമുള്ള ജോസഫ് ഗ്രൂപ്പിന്റെയും കെ.ഡി.പിയുടെയും കൗൺസിലർമാരുടെയും നീക്കം. കൗൺസിൽ യോഗങ്ങൾ കഴിയുമ്പോൾ പ്രതിപക്ഷത്തിന്റെ പല ചോദ്യങ്ങളും വെള്ളത്തിൽ വരച്ച വര പോലെയാകുമെന്നും എല്ലാവർക്കും സത്യം ബോധ്യപ്പെടുമെന്നുമാണ് സ്വതന്ത്ര മുന്നണിയെ അനുകൂലിക്കുന്ന കൗൺസിലർമാരുടെ അഭിപ്രായം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |