
തിരുവനന്തപുരം: ടെലഗ്രാഫ് മുൻ എഡിറ്റർ ആർ രാജഗോപാലിന്റെ പാസ്‌പോർട്ട് പുതുക്കി നൽകി. ഇക്കാര്യം ആർ രാജഗോപാൽ മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചെന്ന് വിഡി സതീശൻ ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിൽ വ്യക്തമാക്കി. വോട്ടർ പട്ടികയിൽ പേരില്ലെന്ന കാരണത്താൽ പാസ്‌പോർട്ട് പുതുക്കി നൽകാതിരുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. അന്നു തന്നെ പാസ്‌പോർട്ട് പുതുക്കി നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചിരുന്നെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു. രാജ്യത്തെ ശ്രദ്ധേയനായ മാദ്ധ്യമപ്രവർത്തകൻ രാജഗോപാലിന്റെ സന്തോഷത്തിൽ പങ്കുചേരുകയാണെന്നും മുഖ്യമന്ത്രി കുറിച്ചു.
പാസ്‌പോർട്ട് പുതുക്കി നൽകാതിരുന്നത് ദേശീയതലത്തിൽ വലിയ വിവാദമായതോടെയാണ് തിരുത്തൽ നടപടി ആരംഭിച്ചത്. കൊൽക്കത്തയിലെ പാസ്‌പോർട്ട് ഓഫീസിൽ നിന്ന് ആർ. രാജഗോപാലിനെ ബന്ധപ്പെട്ട് പാസ്‌പോർട്ട് പുതുക്കുന്നതിനുള്ള നടപടികളിലേക്ക് കടക്കുകയാണെന്ന് അറിയിക്കുകയായിരുന്നു. പാസ്‌പോർട്ട് പുതുക്കി നൽകുന്നതിന്റെ ഭാഗമായി ചൊവ്വാഴ്ചയാണ് റീവെരിഫിക്കേഷൻ നടപടി ആരംഭിച്ചത്. തനിക്ക് റീ വെരിഫിക്കേഷന് അപേക്ഷ സമർപ്പിക്കാനുള്ള ഓൺലൈൻ ലിങ്ക് ലഭിച്ചുവെന്ന് ആർ രാജഗോപാൽ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
രാജഗോപാലിന് പാസ്‌പോർട്ട് പുതുക്കി നൽകണമെന്നും നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി സതീശൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിക്ക് കത്ത് അയച്ചിരുന്നു. 2002ലെ വോട്ടർപട്ടികയിൽ രാജഗോപാലിന്റെയോ പരേതനായ പിതാവിന്റെയോ പേര് കണ്ടെത്താനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ മാർച്ചിൽ കൊൽക്കത്തയിലെ ബാലിഗഞ്ച് മണ്ഡലത്തിൽ നിന്നും അദ്ദേഹത്തിന്റെ പേര് നീക്കം ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |