
കൊച്ചി: പശ്ചിമബംഗാളിൽനിന്ന് പുറപ്പെടുന്ന ഷാലിമാർ സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ് ട്രെയിനിൽ കേരളത്തിലേക്ക് കഞ്ചാവ് ഒഴുകുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെത്തിയ ഷാലിമാറിൽനിന്ന് 11 കിലോ കഞ്ചാവുമായി പിടിയിലായത് രണ്ട് യുവാക്കൾ. ഇതേ ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന 14 കിലോ കഞ്ചാവുമായി തിരുവനന്തപുരം സ്വദേശിയുൾപ്പെടെ രണ്ടുപേർ സൗത്ത് സ്റ്റേഷനിൽ പിടിയിലായത് ചൊവ്വാഴ്ചയാണ്.
പശ്ചിമബംഗാൾ സ്വദേശികളായ ബുദ്ധുദേവ് മോണ്ടൽ, സുമൻ ചൗധരി എന്നിവരാണ് ആർ.പി.എഫും റെയിൽവേ പൊലീസും നടത്തിയ സംയുക്ത പരിശോധനയിൽ ഇന്നലെ കുടുങ്ങിയത്. ഇവരുടെ കൈവശം ഷോൾഡർബാഗിലും തുണിസഞ്ചിയിലുമാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. ഇവർ കാരിയർമാരാണെന്നാണ് സൂചന.
എല്ലാ ചൊവ്വാഴ്ചകളിലും ഞായറാഴ്ചകളിലും ഹൗറയ്ക്ക് സമീപത്തുനിന്ന് പുറപ്പെടുന്ന ഷാലിമാർ എക്സ്‌പ്രസ് പശ്ചിമബംഗാൾ, ഒഡീഷ, ആന്ധ്രാപ്രദേശ്, തമിഴ്നാട് സംസ്ഥാനങ്ങൾ പിന്നിട്ടാണ് കേരളത്തിൽ എത്തുന്നത്. ഓണക്കാലത്ത് പരിശോധന ശക്തമായതിനെത്തുടർന്ന് മയക്കുമരുന്ന് കടത്ത് കുറവായിരുന്നു. ഉത്സവസീസൺ കഴിഞ്ഞതോടെ കഞ്ചാവ് കൊണ്ടുവരുന്നത് വർദ്ധിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |