
കോട്ടയം : എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ അശോക് കുമാർ അടക്കമുള്ള ഉദ്യോഗസ്ഥർ മാസപ്പടി കേസിൽ സസ്‌പെൻഷനിലായതിന് പിന്നാലെ രണ്ട് ഡസനിലേറെ ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ. ഇവരുടെ സാമ്പത്തിക ഇടപാടുകളും സ്വത്ത് വിവരങ്ങളും വിശദമായി പരിശോധിക്കുകയാണ്. ബാങ്ക് അക്കൗണ്ടുകളിലൂടെയുള്ള ഇടപാടുകൾക്കൊപ്പം അവരുടെ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാമ്പത്തിക ഇടപാടുകളും അന്വേഷണ പരിധിയിലുണ്ട്. സംശയകരമായ ഇടപാടുകൾ കണ്ടെത്തിയാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും ഇടപാടുകളിൽ പങ്കുള്ള മറ്റുള്ളവരെയും ചോദ്യം ചെയ്യാനാണ് നീക്കം. കൈക്കൂലി മറ്റൊരാളുടെ അക്കൗണ്ട് വഴിയോ ബന്ധുക്കളുടെ പേരിലുള്ള അക്കൗണ്ടുകളിലൂടെയോ കൈമാറിയിട്ടുണ്ടോ എന്നതും പരിശോധിക്കുന്നുണ്ട്. ഉദ്യോഗസ്ഥരുടെ സ്വത്ത് വിവരങ്ങളും വരുമാനവും തമ്മിലുള്ള പൊരുത്തം, അടുത്തകാലത്ത് നടത്തിയ വലിയ സാമ്പത്തിക ഇടപാടുകൾ, ഭൂമി,വീട് ഉൾപ്പെടെയുള്ള സ്വത്ത് വാങ്ങലുകൾ, വായ്പകളും മറ്റ് സാമ്പത്തിക ബാദ്ധ്യതകളും തുടങ്ങിയവയും പരിശോധിക്കും.
ബാറുടമകളും അന്വേഷണ പരിധിയിൽ
കേസുമായി ബന്ധപ്പെട്ട് ഒരു വിഭാഗം ബാറുടമകളെയും വിജിലൻസ് അന്വേഷണത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സമയക്രമം പാലിച്ചാണോ ബാറുകളുടെ പ്രവർത്തനം, അധികസമയം പ്രവർത്തിക്കാൻ കൂടുതൽ ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചിരുന്നോ, അതിന് പകരമായി സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോ തുടങ്ങിയവ പരിശോധിക്കും. സമയക്രമം ലംഘിച്ച് പ്രവർത്തിച്ച ബാറുകൾ, ഏത് എക്‌സൈസ് റേഞ്ചിന്റെ പരിധിയിലാണ് ഇവ പ്രവർത്തിക്കുന്നത്, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ആരൊക്കെയാണ് തുടങ്ങിയ വിവരങ്ങൾ എക്‌സൈസ് കമ്മിഷണർ ശേഖരിച്ചിട്ടുണ്ട്.
ബാറുകളുടെ പ്രവർത്തനസമയം സംബന്ധിച്ച രേഖകളും പരിശോധനാ റിപ്പോർട്ടുകളും ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി വിവരങ്ങളും പരസ്പരം പരിശോധിച്ചായിരിക്കും തുടർനീക്കം. പ്രത്യേക റേഞ്ചിൽ മാത്രം ഇത്തരം ചട്ടലംഘനങ്ങൾ കൂടുതലായി നടന്നിട്ടുണ്ടോ എന്നും പരിശോധിക്കും.
കണ്ണിൽ പൊടിയിട്ട് ഉദ്യോഗസ്ഥർ
എക്സൈസ് പിടികൂടുന്ന ലഹരിക്കേസുകൾ പൊലീസിനെ അപേക്ഷിച്ച് കുറവ്
എക്സൈസ് പിടികൂടിയതിലേറെയും ഭായിമാരും പരൽമീനുകളും മാത്രം
വാറ്റാനുള്ള കോടയും മറ്റും പിടികൂടിയെന്ന എക്സൈസ് നടപടികളിലും ദുരൂഹത
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |