കോഴിക്കോട്: കാലവർഷം കനത്തതോടെ മാർഗ നിർദ്ദേശങ്ങളുമായി അതികൃതർ. മൺസൂൺ/ കാലാവസ്ഥ വ്യതിയാനങ്ങൾ, റെഡ്,ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുന്ന ദിവസങ്ങൾ, ജലാശയങ്ങളിൽ ഒഴുക്ക് ശക്തമാകൽ എന്നിവ കണക്കിലെടുത്ത് മാർഗനിർദേശങ്ങൾ പാലിക്കാനും സുരക്ഷിത ബോട്ട് സർവീസ് ഒരുക്കാനും ബോട്ടുടമകൾ ശ്രദ്ധിക്കണമെന്ന് ബേപ്പൂർ പോർട്ട് ഒഫ് രജിസ്ട്രി ആൻഡ് സീനിയർ പോർട്ട് കൺസർവേറ്റർ അറിയിച്ചു. നിർദേശങ്ങൾ പാലിക്കാത്ത ജലയാനങ്ങളുടെ പേരിൽ കർശന നടപടിയെടുക്കും.
മാർഗനിർദേശങ്ങൾ
സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയും രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, സർവേ സർട്ടിഫിക്കറ്റ്, ഇൻഷുറൻസ് സർട്ടിഫിക്കറ്റ്, നിയമാനുസൃത രേഖകൾ എന്നിവയില്ലാതെയും ബോട്ടുകൾ സർവീസ് നടത്തരുത്.
എല്ലാ യാത്രക്കാരും നിയമം അനുശാസിക്കുന്ന ഗുണനിലവാരത്തിലുള്ള ലൈഫ് ജാക്കറ്റുകൾ ധരിക്കുന്നുണ്ടെന്ന് ബോട്ടുടമയും ജീവനക്കാരും ഉറപ്പുവരുത്തണം.
മതിയായ യോഗ്യതയുള്ള ജീവനക്കാർ മാത്രമേ ബോട്ട് പ്രവർത്തിപ്പിക്കാൻ പാടുള്ളൂ.
ഓരോ ബോട്ടിലും അനുവദനീയമായ എണ്ണം യാത്രക്കാർ മാത്രം. അനുവദനീയമായ യാത്രക്കാരുടെ എണ്ണം സഞ്ചാരികൾക്ക് കാണത്തക്കവിധം ഇംഗ്ലീഷിലും മലയാളത്തിലും പ്രദർശിപ്പിക്കണം.
ഓരോ യാത്രക്കും മുമ്പ് ജലവാഹനത്തിന്റെ സുരക്ഷ, പ്രവർത്തനക്ഷമത എന്നിവ ഉറപ്പുവരുത്തണം. മതിയായ സുരക്ഷാ ഉപകരണങ്ങൾ ഉണ്ടായിരിക്കണം.
അനുവദിക്കപ്പെട്ട സോണിൽ മാത്രം സർവീസ്.
റെഡ്, ഓറഞ്ച് അലർട്ട് സമയത്തും ജലമൊഴുക്ക് ശക്തിപ്പെടുമ്പോഴും സർവീസ് നിർത്തിവെക്കണം.
മാലിന്യങ്ങൾ ജലാശയത്തിലേക്ക് വലിച്ചെറിയരുത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |