കോഴിക്കോട്: ടൈപ്പ് വൺ പ്രമേഹ രോഗബാധിതരായ കുട്ടികൾക്ക് കരുതലേകുമെന്ന ബഡ്ജറ്റ് പ്രഖ്യാപനത്തിൽ പ്രതീക്ഷയർപ്പിച്ച് കുരുന്നുകൾ. സാമൂഹ്യ നീതി വകുപ്പ്, കേരള സാമൂഹ്യ സുരക്ഷാമിഷൻ എന്നിവ മുഖേനനടപ്പാക്കുന്ന 'മിഠായി’ പദ്ധതി മുഖേനേയാണ് ആനുകൂല്യം ലഭ്യമാക്കുന്നത്. ഇതുവഴി നൽകുന്ന ഇൻസുലിന്റെ ഗുണമേന്മ വർദ്ധിപ്പിക്കുമെന്നും കൂടുതൽ പ്രശ്നം നേരിടുന്ന കുട്ടികൾക്ക് ഇൻസുലിൻ പമ്പ് നൽകാനും കണ്ടിന്യൂയസ് ഗ്ലൂക്കോസ് മോണിറ്ററിംഗ് സെൻസർ നൽകാൻ നടപടികൾ സ്വീകരിക്കുമെന്നുമാണ് പ്രഖ്യാപനത്തിലുള്ളത്. ഇൻസുലിൻ പമ്പ് തദ്ദേശീയമായി നിർമിക്കാൻ സർക്കാർ സഹായം നൽകുന്നതും പ്രതീക്ഷ നൽകുന്നതാണ്. പദ്ധതി വഴി സഹായങ്ങൾ ലഭിക്കാത്തതും മരുന്നിന്റെ ഗുണമേന്മാപ്രശ്നമുൾപ്പെടെയുള്ള പ്രയാസങ്ങളും കുഞ്ഞുങ്ങളെ പ്രതിസന്ധിയിലാഴ്ത്തുന്നതായിരുന്നു. കുട്ടികളുടെ റാപ്പിഡ് ഇൻസുലിൻ വെട്ടിക്കുറച്ച് റെഗുലർ ഇൻസുലിൻ (ഇൻസുജൻ-6) നൽകിയത് പരിശോധിക്കുമെന്നും നേരത്തേ നൽകി വന്ന റെഗുലർ ഇൻസുലിൻ നൽകാൻ നടപടിയുണ്ടായതും ആശ്വാസമാണെന്നും കുട്ടികൾ പറയുന്നു. ഫിയാസ്പ് പോലുള്ള റാപ്പിഡ് ഇൻസുലിനുകളായിരുന്നു ടൈപ്പ് വൺ പ്രമേഹം ബാധിച്ച കുട്ടികൾ ഉപയോഗിച്ചിരുന്നത്. എന്നാൽ റെഗുലർ ഇൻസുലിൻ (ഇൻസുജൻ-6) പോലുള്ള പതുക്കെ പ്രവർത്തിക്കുന്ന ഇൻസുലിൻ നൽകിയതിനാൽ ഭക്ഷണം കഴിക്കാൻ പോലും മണിക്കുറുകളാണ് കുട്ടികൾക്ക് കാത്തിരിക്കേണ്ടി വന്നത്.
മധുരിക്കാത്ത 'മിഠായി'
ജില്ലയിൽ 250 ഓളം ടെെപ്പ് വൺ പ്രമേഹം ബാധിതരാണുള്ളത്. ഇവർക്കുള്ള ഇൻസുലിൻ സ്ട്രിപ്പ് കഴിഞ്ഞ ഒരു വർഷത്തോളമായി മുടങ്ങിക്കിടക്കുകയാണ്. ഇൻസുലിൻ സ്ട്രിപ്പ് മാസത്തിൽ 210 എണ്ണം വേണമെന്നിരിക്കെ ഒരോ മാസവും 50 എണ്ണം മാത്രമാണ് ലഭിക്കുന്നത്. ഇതും വല്ലപ്പോൾ മാത്രം. ഇതോടെ വലിയ പണം നൽകി പുറത്ത് നിന്ന് വാങ്ങേണ്ട സ്ഥിതിയാണ് രക്ഷിതാക്കൾക്ക്. പ്രമേഹം ബാധിച്ച 18 വയസ് വരെയുള്ള കുട്ടികൾക്ക് ഇൻസുലിൻ പരിചരണം, തുടർച്ചയായ ഗ്ലൂക്കോസ് മോണിറ്റർ എന്നീ ആധുനിക ചികിത്സയും കൗൺസലിംഗ്, മാതാപിതാക്കൾക്കുള്ള പരിശീലനം മറ്റു സാമൂഹ്യ സുരക്ഷാ സംവിധാനങ്ങൾ, സ്കൂളുകളിൽ കുഞ്ഞുങ്ങളെ പരിചരിക്കാൻ പരിശീലനം ലഭിച്ച നഴ്സിനെ നിയമിക്കുക എന്നിവ നൽകുമെന്ന് പറയുമ്പോഴും ഇവയൊന്നും പാലിക്കപ്പെട്ടിരുന്നില്ല. ഗ്ലൂക്കോസ് മോണിറ്ററും ലഭ്യമല്ല.
''സർക്കാരിന്റെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു. അതോടൊപ്പം 18 വയസുകഴിഞ്ഞ കുഞ്ഞുങ്ങൾക്ക് ആനുകൂല്യം നൽകുക, രോഗബാധിതരുടെ കൃത്യമായ രജിസ്ട്രി സംവിധാനം ഒരുക്കുകയും വേണം''
വിജേഷ്, പ്രസിഡന്റ്, ടെെപ്പ് വൺ ഡയബറ്റിക് വെൽഫെയർ സൊസെെറ്റി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |