തൊടിയൂർ : ഈ റോഡെന്താ നന്നാക്കാത്തെ?"— ദുരിതവഴിയിലൂടെ സഞ്ചരിച്ച് സ്കൂളിലെത്തുന്ന രണ്ടാം ക്ലാസ് വിദ്യാർത്ഥിനി സൈറ ഫാത്തിമയുടെ ചോദ്യം അധികൃതരുടെ കണ്ണുതുറപ്പിക്കുമോ എന്നാണ് നാട്ടുകാർ ഉറ്റുനോക്കുന്നത്. അഞ്ചു വർഷത്തിലേറെയായി തകർന്ന് കുഴികളും വെള്ളക്കെട്ടുമായി കിടക്കുന്ന തൊടിയൂർ പഞ്ചായത്തിലെ പാട്ടുപുരയ്ക്കൽ മുക്ക് - മുടിയിൽ മുക്ക് റോഡിനെക്കുറിച്ചാണ് സൈറയുടെ ഈ സങ്കടച്ചോദ്യം.
ദുരിതമായി പാട്ടുപുരയ്ക്കൽ മുക്ക് - മുടിയിൽ മുക്ക് റോഡ്
തൊടിയൂർ ഗവ. എൽ.പി.എസിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ സൈറ നിത്യവും ഒരു കിലോമീറ്ററോളം ഈ ദുരവസ്ഥയിലൂടെ സഞ്ചരിച്ചാണ് സ്കൂളിലെത്തുന്നത്. വാട്ടർ അതോറിറ്റിയുടെ പൈപ്പ് ഇടുന്നതിനായി വെട്ടിപ്പൊളിച്ച റോഡ് പിന്നീട് പുനരുദ്ധരിച്ചില്ല. ഇതോടെ യാത്ര തികച്ചും ദുഷ്കരമായി. ഇരുചക്രവാഹനങ്ങളിൽ സഞ്ചരിച്ച നിരവധി പേർ കുഴികളിൽ വീണ് പരിക്കേറ്റിട്ടുണ്ട്.
അധികൃതരുടെ അനാസ്ഥ
പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, ഗവ. എൽ.പി.എസ്, സഹകരണ ബാങ്ക് തുടങ്ങി നിരവധി പ്രധാന സ്ഥാപനങ്ങളിലേക്കുള്ള പ്രധാന സഞ്ചാര വഴിയാണിത്. എന്നിട്ടും റോഡിന്റെ ശോചനീയാവസ്ഥ അധികൃതർ കണ്ടതായിപ്പോലും ഭാവിക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. കരുനാഗപ്പള്ളി ജോൺ എഫ്. കെന്നഡി മെമ്മോറിയൽ വോക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപകൻ സുധീർ ഗുരുകുലത്തിന്റെയും മൈനാഗപ്പള്ളി ഇ.എസ്.ഐ ഡിസ്പെൻസറി ക്ലാർക്ക് മിനിലയുടെയും മകളാണ് സൈറ ഫാത്തിമ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |