@അറമലയിൽ വീടിന് മുകളിലേക്ക് തെങ്ങ് മറിച്ചിട്ടു
വൈത്തിരി: അറമലയിൽ വീടിന് മുകളിലേക്ക് കാട്ടാന തെങ്ങ് മറിച്ചിട്ടു. മൂച്ചിതറയിൽ അബ്ദുറഹ്മാന്റെ ഓടുമേഞ്ഞ വീടിന് മുകളിലേക്കാണ് തെങ്ങ് വീണത്. വീടിന്റെ ഒരു ഭാഗം തകർന്നിട്ടുണ്ട്. ഇന്നലെ രാവിലെ നാലുമണിയോടെയാണ് ആന ഇറങ്ങിയത്. വീട്ടുകാർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ശബ്ദംകേട്ട് പുറത്തുവന്നപ്പോഴാണ് വീട്ടുമുറ്റത്ത് കാട്ടാനയെ കണ്ടത്. വൈകാതെ വൻ ശബ്ദത്തിൽ വീടിന് മുകളിലേക്ക് തെങ്ങ് വീണു. വീട്ടിലുണ്ടായിരുന്നവർ ഒരു മുറിയിലേക്ക് ഓടി മാറിയതിനാലാണ് അപകടം ഒഴിവായത്. പൊട്ടിയ ഓടുകൾ കിടപ്പുമുറിയിലേക്ക് പൊട്ടി വീണു. സീലിംഗും തകർന്നു.
അബ്ദുറഹ്മാന്റെ മകന്റെ വീടിന് മുൻപിൽ ഉണ്ടായിരുന്ന തെങ്ങാണ് കാട്ടാന മറിച്ചിട്ടത്. വിവരമറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തി. ആനയെ തുരത്താനായി ആർആർടി സംഘവും സ്ഥലത്തെത്തിയിരുന്നു. പ്രദേശത്തെ വന്യമൃഗ ശല്യത്തിന് അടിയന്തര പരിഹാരംവേണമെന്ന ആവശ്യം ശക്തമാണ്. പകൽ സമയങ്ങളിൽപോലും ആന പ്രദേശത്ത് എത്തുന്നുണ്ട്.
ആർആർടി സംഘം ആനയെ കാടുകയറ്റിയിട്ടുണ്ട്. എന്നാൽ ഏത് സമയവും ആന തിരിച്ചെത്തുമെന്നാണ് പ്രദേശവാസികൾ പറയുന്നത്. പഞ്ചായത്ത് പ്രസിഡന്റ് സി.വി. രാജൻ സ്ഥലം സന്ദർശിച്ചു.
പ്രതിരോധ സംവിധാനങ്ങൾ ഒന്നും തന്നെമേഖലയിൽ സ്വീകരിച്ചിട്ടില്ല. വൈത്തിരി മുതൽ മേപ്പാടി വരെയുള്ള വനാതിർത്തിയിൽ ഫെൻസിംഗ് നിർമ്മിക്കാനായി തുക വകയിരുത്തിയിട്ടുണ്ടെങ്കിലും നിർമാണം തുടങ്ങിയിട്ടില്ല. മൂന്നുവർഷം മുൻപാണ് ടി. സിദ്ദിഖ് എംഎൽഎ 50 ലക്ഷം രൂപ അനുവദിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |