കോഴിക്കോട്: കല്ല് സ്ളേറ്റിൽ കല്യാണക്കുറിയൊരുക്കി മകന് ബാപ്പയുടെ വേറിട്ട സമ്മാനം. നടക്കാവ് സ്വദേശി എം.കെ ലത്തീഫാണ് മുൻപ് പ്രെെമറി ക്ളാസുകളിൽ കൊണ്ടുപോയിരുന്ന സ്ലേറ്റിൽ മകൻ മിഷാലിന്റെ കല്യാണക്കത്ത് ഒരുക്കിയത്. കല്യാണ ക്ഷണക്കത്ത് നൽകുമ്പോൾ
സ്ലേറ്റ് പെൻസിൽ, ചോക്ക്, നിറമുള്ള സ്ലേറ്റ് പെൻസിൽ എന്നിവയും നൽകും.
മസ്കറ്റിൽ അക്കൗണ്ടന്റായ മിഷാലിന്റെയും ഹോമിയോ ഡോക്ടറും കോഴിക്കോട് കൊടുവള്ളി സ്വദേശിയുമായ ഫാത്തിമ ജൽവയുടെയും വിവാഹം ജൂലായ് 19നാണ്. രാജസ്ഥാനിൽ ചെന്നാണ് കല്ല് സ്ളേറ്റുകൾ തടി കൊണ്ട് ഫ്രെയിം ചെയ്യിച്ച് വാങ്ങിയത്. കോഴിക്കോട്ടെത്തിച്ച് അവയിൽ പ്രത്യേക തരം മഷിയുപയോഗിച്ച് വിവാഹ വിവരങ്ങൾ സ്ക്രീൻ പ്രിന്റ് ചെയ്തു. ഇത് നൽകിയാണ് കല്യാണത്തിന് ക്ഷണിക്കുക. ക്ഷണക്കത്ത് ലഭിക്കുന്നവർക്ക് വേണമെങ്കിൽ മഷി മായ്ച്ചുകളഞ്ഞ് സാധാരണ സ്ളേറ്റായി ഉപയോഗിക്കാം. 1970കളിൽ വിദ്യാർത്ഥികൾ ഉപയോഗിച്ചിരുന്ന തരത്തിലുള്ളതാണ് സ്ലേറ്റ്. കോഴിക്കോട് നടക്കാവിൽ ബേക്കറി നടത്തുകയാണ് 52കാരനായ ലത്തീഫ്. ഭാര്യ അനീഷ. ആറ് മാസത്തിന് ശേഷം മകൾ മിനാസയുടെ വിവാഹവുമുണ്ടാകും. അതിനും വ്യത്യസ്തമായ കല്യാണക്കുറി ഒരുക്കമെന്ന് ലത്തീഫ് പറയുന്നു.
ഗിന്നസ് റെക്കാഡും
ഏറ്റവും കൂടുതൽ കല്യാണക്കത്ത് ശേഖരിച്ചതിന് 2024ൽ ഗിന്നസ് റെക്കാഡ് നേടിയിട്ടുണ്ട്. 1935 മുതൽ 2026 വരെയുള്ള ആയിരക്കണക്കിന് വിവാഹ ക്ഷണക്കത്തുകൾ ശേഖരത്തിലുണ്ട്. ഇവയിൽ ഓല, തുണി, മരം, ലോഹം തുടങ്ങിയവയിലുള്ള കത്തുകളുമുണ്ട്. ഓരോ കാലഘട്ടത്തിന്റെയും അച്ചടി, ഭാഷാശൈലി തുടങ്ങിയവ കത്തുകളിലുണ്ട്. നാണയങ്ങളും കറൻസികളും ശേഖരിക്കാറുണ്ട്. പ്രദർശനങ്ങളും നടത്തുന്നു. ആർക്കിയോളജി ആൻഡ് ഹെറിറ്റേജ് അസോസിയേഷൻ പ്രസിഡന്റാണ്.
തയ്യാറാക്കിയത് 1,000 എണ്ണം
ഒന്നിന് ചെലവ് 120 രൂപ
ഭാരം 800 ഗ്രാം
ഓരോ കല്ല് സ്ളേറ്റ് കല്യാണക്കത്തും ആളുകൾ കൗതുകത്തോടെ സൂക്ഷിക്കും. ചരിത്ര, വിദ്യാഭ്യാസപരമായ പ്രാധാന്യവും ഇവയ്ക്കുണ്ട്.
-ലത്തീഫ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |