പുൽപ്പള്ളി: ഏഷ്യയിലെ ഏറ്റവും വലിയ വോളിബോൾ ടൂർണമെന്റായ എ.വി.സി പുരുഷ വോളിബോൾ കപ്പിൽ ശക്തരായ വിദേശ ടീമുകളെ അട്ടിമറിച്ച് ഇന്ത്യ വെങ്കല മെഡൽ സ്വന്തമാക്കി. ടൂർണമെന്റിലുടനീളം ഇന്ത്യ നടത്തിയ ഈ അഭിമാനകരമായ മുന്നേറ്റത്തിന് പിന്നിൽ ടീമിന്റെ നെടുംതൂണായി മാറിയത് വയനാട് പുൽപ്പള്ളി സ്വദേശിയായ ജോൺ ജോസഫാണ്. 17ാം നമ്പർ ജഴ്സിയിൽ ഇന്ത്യയ്ക്കായി കളത്തിലിറങ്ങിയ ഈ പുൽപ്പള്ളിക്കാരൻ ഡിഫൻസിലും ഒഫൻസിലും ഒരുപോലെ മികച്ച പ്രകടനം കാഴ്ചവച്ചാണ് വെങ്കല മെഡൽ പോരാട്ടത്തിൽ രാജ്യത്തിന് ഉജ്ജ്വല വിജയം സമ്മാനിച്ചത്. ഗുജറാത്തിലെ അഹമ്മദാബാദ് വീർ സവർക്കർ സ്‌പോർട്സ് കോംപ്ലക്സിൽ നടന്ന മത്സരങ്ങളിൽ തുടർച്ചയായ അഞ്ച് കളികളിലും ജോൺ ജോസഫ് തകർപ്പൻ പെർഫോമൻസ് പുറത്തെടുത്തത്. സെമിഫൈനലിൽ ഇൻഡോനേഷ്യയോട് കടുത്ത പോരാട്ടത്തിനൊടുവിൽ നേരിയ വ്യത്യാസത്തിന് പരാജയപ്പെട്ടെങ്കിലും, മൂന്നാം സ്ഥാനത്തിനായുള്ള നിർണായക മത്സരത്തിൽ ജോണിന്റെ കരുത്തുറ്റ സ്മാഷുകളും പ്രതിരോധവും ഇന്ത്യയെ വിജയതീരത്ത് എത്തിക്കുകയായിരുന്നു. പുൽപ്പള്ളി കാര്യമ്പാതിക്കുന്ന് സ്വദേശിയായ ജോൺ ജോസഫ് നിലവിൽ തിരുവനന്തപുരത്ത് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനാണ്. ഇതിനുമുമ്പും ഏഷ്യൻ ഗെയിംസ് ഉൾപ്പെടെയുള്ള വലിയ കായിക വേദികളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് താരം മികവ് തെളിയിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |