നിലമ്പൂർ: ആദിവാസി ഗോത്ര പൈതൃകം സംരക്ഷിക്കുന്ന വികസനമായിരിക്കും നിലമ്പൂരിൽ നടപ്പാക്കുകയെന്ന് ആര്യാടൻ ഷൗക്കത്ത് എം.എൽ.എ. ഉത്തരവാദിത്വ ടൂറിസം പദ്ധതികളിലൂടെ ആദിവാസി വിഭാഗങ്ങൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും വ്യക്തമാക്കി. നിലമ്പൂർ നിയോജകമണ്ഡലം സമഗ്ര വികസന പദ്ധതിയായ വികാസ് വിഷൻ 2040തിന്റെ ഭാഗമായ വനമിഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വനംവകുപ്പ്, നിലമ്പൂർ നഗരസഭ, കീ സ്റ്റോൺ ഫൗണ്ടേഷൻ എന്നിവയുമായി ചേർന്നാണ് നിലമ്പൂരിലെ ആദിവാസി ഗോത്ര വിഭാഗങ്ങളുടെ പരമ്പരാഗത ഭക്ഷണങ്ങളുടെയും ഉപകരണങ്ങളുടെയും പ്രദർശനമായ വനമിഴി നടത്തിയത്.
നഗരസഭ ചെയർപേഴ്സൺ പത്മിനി ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു. നിലമ്പൂർ നോർത്ത് ഡി.എഫ്.ഒ ധനേഷ്‌കുമാർ, റേഞ്ച് ഓഫീസർ അരുൺ കെ.നായർ, ഷാനിദ് (ഐ.ടി.ഡി.പി ), കീ സ്റ്റോൺ ഫൗണ്ടേഷൻ സീനിയർ പ്രോഗ്രാം കോ-ഓർഡിനേറ്റർ കെ.ജി.രാമചന്ദ്രൻ, മഹിള സമഖ്യ സൊസൈറ്റി ജില്ലാ പ്രോഗ്രാം കോ-ഓർഡിനേറ്റർ എം.റജീന, എടക്കര എക്‌സൈസ് സി.ഐ കെ.സജിത, ഡോ.ബാബു വർഗീസ്, എസ്.എസ്.വിനോദ്, കരുളായി പഞ്ചായത്തംഗം ഷുഹൈബ് മൈലമ്പാറ, ജിജു തുടങ്ങിയവർ പ്രസംഗിച്ചു.
ഉന്നതികളിലെ മൂപ്പൻമാരെയും മൂപ്പത്തിമാരെയും നെടുങ്കയം ഉന്നതിയിലെ കമ്പളനാട്ടി ഗ്രൂപ്പ് അംഗങ്ങളെയും ആദരിച്ചു. പുലിമുണ്ട ഉന്നതിയുടെ നേതൃത്വത്തിൽ പാരമ്പര്യ വാദ്യോപകരണങ്ങളും അവതരിപ്പിച്ചു. എം.എൽ.എ അടക്കം പരിപാടിയിൽ പങ്കെടുത്തവരെല്ലാം ആദിവാസി പാരമ്പര്യ ഭക്ഷണവും കഴിച്ചാണ് മടങ്ങിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |