മലപ്പുറം: മഴക്കാലം ശക്തമാവുന്നതിന് മുന്നോടിയായി ജല, ഭക്ഷ്യജന്യ രോഗങ്ങൾ ചെറുക്കുക ലക്ഷ്യമിട്ടുള്ള ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ക്ലീൻ കേരള സ്‌പെഷ്യൽ സ്‌ക്വാഡുകൾ ജില്ലയിലെ വിവിധ സർക്കിളുകളിൽ പരിശോധനകൾ ആരംഭിച്ചു. ഇന്നലെ 32 സ്ഥാപനങ്ങൾ പരിശോധിക്കുകയും 10 സർവയിലൻസ് സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കുകയും ചെയ്തു. അഞ്ച് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുന്നതിനായി നിർദേശിച്ച് കൊണ്ടുള്ള നോട്ടീസ് നൽകി. എട്ട് സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസ് നൽകുകയും രണ്ട് ലിറ്റർ പാൽ നശിപ്പിക്കുകയും ചെയ്തു. അസിസ്റ്റന്റ് കമ്മീഷണർമാരുടെയും ഭക്ഷ്യ സുരക്ഷാ ഓഫീസർമാരുടെയും നേതൃത്വത്തിൽ സ്‌ക്വാഡുകൾ രൂപീകരിച്ചാണ് പരിശോധന. പ്രധാനമായും സ്ഥാപനങ്ങളിലെ വെള്ളത്തിന്റെ പരിശോധനാ റിപ്പോർട്ട്, ജീവനക്കാരുടെ ഹെൽത്ത് കാർഡ്, സ്ഥാപനങ്ങളിൽ ഉപയോഗിക്കുന്ന കുടിവെള്ള സ്രോതസ്സ്, വാട്ടർ ടാങ്കിന്റെ ശുചീകരണം എന്നീ മേഖലകൾ കേന്ദ്രീകരിച്ചാണ് പരിശോധനകൾ നടത്തുന്നത്. ഹോട്ടലുകൾ, ബേക്കറികൾ, ജ്യൂസ് കടകൾ എന്നിവങ്ങളിലെല്ലാം പരിശോധന കർശനമാക്കും. നിയമങ്ങൾ ലംഘിക്കുന്നവർക്ക് പിഴ ചുമത്തുകയും, വലിയ വീഴ്ചകൾ വരുത്തുന്നവർക്കെതിരെ പ്രോസിക്യൂഷൻ നടപടികളിലേക്ക് കടക്കുകയും ചെയ്യുന്നു.
പഴകിയതും മായം ചേർത്തതുമായ ഭക്ഷണങ്ങൾ പിടികൂടുക, ഹോട്ടലുകളിലും മറ്റ് ഭക്ഷണശാലകളിലും കൃത്യമായ ശുചിത്വം ഉറപ്പുവരുത്തുക, ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കൾ കലർന്ന ഭക്ഷ്യവസ്തുക്കൾ വിപണിയിൽ നിന്ന് ഒഴിവാക്കുക, ഭക്ഷ്യ സുരക്ഷാ ലൈസൻസ് ഇല്ലാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുക എന്നിവയാണ് ലക്ഷ്യങ്ങൾ.
ആകെ പരിശോധന- 32
പിഴ ചുമത്തിയ സ്ഥാപനങ്ങൾ- അഞ്ച്
റെക്ടിഫിക്കേഷൻ നോട്ടീസ് നൽകിയ സ്ഥാപനങ്ങൾ- എട്ട്
വരും ദിവസങ്ങളിലും പരിശോധനകൾ കർശനമായി തുടരും
സി.എസ്.രാജേഷ്, ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |