SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.46 AM IST

വെള്ളമില്ലാതെ വടക്കഞ്ചേരി കെ.എസ്.ആർ.ടി.സി ഡിപ്പോ

ksrtc
വടക്കഞ്ചേരി കെ.എസ്.ആർ.ടി.സി ഡിപ്പോ

പാലക്കാട്: സർവ്വീസുകൾ ലാഭത്തിലാണെങ്കിലും വടക്കഞ്ചേരി കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ അവസ്ഥ പരിതാപകരമാണ്. ഡിപ്പോയിൽ വെള്ളമില്ലാതായിട്ട് ഒന്നരമാസമായി. ജീവനക്കാർ നിരവധി തവണ പരാതി നൽകിയെങ്കിലും അധികൃതർക്ക് കണ്ട ഭാവമില്ല. പതിമൂന്നോളം വനിതാ ജീവനക്കാർക്കും ദീർഘദൂര യാത്രക്കാർക്കും വെള്ളമില്ലാത്ത ശുചിമുറി വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. വെള്ളമില്ലാത്തതിനാൽ മോട്ടർ കത്തിപ്പോയി. കുഴൽക്കിണറിൽ വെള്ളമില്ലാതെ ചെളിയടിഞ്ഞ അവസ്ഥയാണ്. കുറച്ചു ദിവസം പഞ്ചായത്ത് പൈപ്പിൽ നിന്നും കാനിൽ ശേഖരിച്ചിരുന്ന വെള്ളമാണ് എല്ലാ ആവശ്യങ്ങൾക്കും ഉപയോഗിച്ചിരുന്നത്. കൂടാതെ ഡിപ്പോയിൽ വെളിച്ചവുമില്ല. മാറി മാറി വന്ന എം.പിമാർ ഡിപ്പോയുടെ വികസനം സാധ്യമാക്കുമെന്ന് വാഗ്ദാനങ്ങൾ നൽകിയെങ്കിലും ഒന്നും നടപ്പായില്ല.

സർവ്വീസ് മുടങ്ങുന്നു

നിലവിൽ ഡിപ്പോയിൽ 15 ജീവനക്കാർ കുറവാണ്. വെള്ളമില്ലാത്തതിനാൽ പലരും ജോലിക്കെത്തുന്നുമില്ല. ജോലിക്കാരില്ലാതെ അഞ്ച് സർവ്വീസാണ് ഇന്നലെ മുടങ്ങിയത്.

നിറഞ്ഞുകവിഞ്ഞ ശുചിമുറി ടാങ്കുകൾ

ഡിപ്പോയിൽ മെക്കാനിക്കൽ സൈഡിൽ, ജീവനക്കാർക്ക് താമസിക്കാനുള്ള മുറിയിൽ, പൊതുജനങ്ങൾക്ക് എന്നിങ്ങനെ മൂന്ന് ശുചിമുറികളാണുള്ളത്. അവയുടെ ടാങ്കുകൾ നിറഞ്ഞ് ശുചിമുറികൾ വൃത്തിഹീനമായ അവസ്ഥയാണ്. ദുർഗന്ധവും അസഹനീയം. അവയിൽ രണ്ട് ടാങ്ക് നിറഞ്ഞിട്ട് രണ്ടുമാസമായി. വൃത്തിയാക്കാൻ ആളെ കൊണ്ടുവന്നെങ്കിലും ക്വട്ടേഷന്റെ കാരണം പറഞ്ഞ് വൃത്തിയാക്കിയില്ല.നിലവിൽ അടുത്ത കെട്ടിടത്തിലെ രണ്ട് ശുചിമുറികളാണ് ജീവനക്കാർ ഉപയോഗിക്കുന്നത്. തിരുവനന്തപുരം ഓഫീസിലേക്കും അസിസ്റ്റന്റ് ട്രാൻസ്‌പോർട്ട് ഓഫീസർക്കും നിരവധി തവണ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല.

ബസ് കഴുകാനും വഴിയില്ല
വെള്ളമില്ലാത്തതിനാൽ ബസ് കഴുകാനും വഴിയില്ല. രണ്ട് തൊഴിലാളികളാണ് ബസ് വൃത്തിയാക്കാനുണ്ടായിരുന്നത്. ഒരു ബസ് വൃത്തിയാക്കിയാൽ 15 രൂപയാണ് നൽകുന്നത്. ആകെ 33 ബസാണ് ഡിപ്പോയിലുള്ളത്. താൽക്കാലിക ജീവനക്കാരായ ഇവർക്ക് ഒരു ദിവസം ലഭിക്കുന്നത് 500 രൂപയോ അതിൽ താഴെയോ ആണ്. നിലവിൽ വെള്ളമില്ലാത്തതിനാലും കൂലിയുടെ പേരിലും ഇപ്പോൾ അവരും വരാതെയായി.

ഡിപ്പോയിൽ തുള്ളി വെള്ളമില്ല. പല്ലുതേക്കാനോ ബാത്ത്റൂമിൽ പോവാനോ വെള്ളമില്ല. വീട്ടിൽ നിന്നും കൊണ്ടുവന്ന ഒരുകുപ്പി വെള്ളത്തിലാണ് പല്ലുതേച്ചതും മുഖം കഴുകിയതും.ബാക്കി വെള്ളം തോർത്തിൽ ഒഴിച്ച് പിഴിഞ്ഞ് ദേഹം തുടച്ചാണ് ഡ്യൂട്ടിക്ക് കയറിയത്. ജീവനക്കാർക്കുള്ള മുറിയിൽ ഒരു ഫാനാണുള്ളത് . അതിനു കീഴിൽ വേണം ആറേഴുപേർ കിടന്നുറങ്ങാൻ. പോരാത്തതിന് കൊതുകു ശല്യവും. ഇത്രയും ബുദ്ധിമുട്ടിയാണ് ജോലിക്കെത്തുന്നത്.

ബസ് ജീവനക്കാരൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD, KSRTC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL