
പത്തനംതിട്ട : കൊല്ലത്ത് മാർച്ച് ആറുമുതൽ ഒമ്പതുവരെ നടക്കുന്ന സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പതാക ജാഥയ്ക്ക് ജില്ലയിൽ സ്വീകരണം നൽകും. പതാക ജാഥ 5ന് രാവിലെ ഒമ്പതിന് ജില്ലാ അതിർത്തിയായ ഇടിഞ്ഞില്ലത്ത് എത്തും. ജാഥ ക്യാപ്റ്റൻ എം.സ്വരാജിനെ സി.പി.എം ജില്ലാസെക്രട്ടറി രാജു ഏബ്രഹാം, സംസ്ഥാന കമ്മിറ്റിയംഗം കെ.പി.ഉദയഭാനു എന്നിവർ ചേർന്ന് സ്വീകരിക്കും. തുടർന്ന് ബാന്റുമേളത്തിന്റെയും 300ൽ അധികം ഇരുചക്രവാഹനങ്ങളുടെയും ഇരുന്നൂറിലധികം വാഹനങ്ങളുടെയും അകമ്പടിയോടെ തിരുവല്ല ടൗണിൽ സ്വീകരണം നൽകും. 10.45ന് മാന്തുകയിലും 11ന് പന്തളത്തും, 11.30ന് അടൂരിലും, 12ന് ഏനാത്തും ജാഥയെ വരവേൽക്കും. തുടർന്ന് ജാഥ കൊല്ലം ജില്ലയിൽ പ്രവേശിക്കും. പനോളി വത്സൻ മാനേജരും അനുശ്രീ ജാഥാ അംഗവുമാണ്. ജാഥ വിജയിപ്പിക്കാൻ എല്ലാ സ്വീകരണ കേന്ദ്രങ്ങളിലും സംഘാടക സമിതി രൂപീകരിച്ചു. തിരുവല്ലയിലെ സ്വീകരണ കേന്ദ്രത്തിൽ തിരുവല്ല, മല്ലപ്പള്ളി, റാന്നി, ഇരവിപേരൂർ എന്നിവിടങ്ങളിലേയും പന്തളത്തെ സ്വീകരണ കേന്ദ്രത്തിൽ പന്തളം, പെരുനാട്, കോഴഞ്ചേരി എന്നിവിടങ്ങളിലെയും പ്രവർത്തകർ പങ്കെടുക്കും. അടൂരിലെ സ്വീകരണ കേന്ദ്രത്തിൽ അടൂർ, പത്തനംതിട്ട എന്നിവിടങ്ങളിലെയും ഏനാത്തെ സ്വീകരണ സ്ഥലത്ത് കൊടുമൺ, കോന്നി ഏരിയാ കമ്മിറ്റികളിലെയും പ്രവർത്തകർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |