
പത്തനംതിട്ട : കാലാവസ്ഥയിലെ മാറ്റത്തിന് അനുസരിച്ച് ജില്ലയിലെ കൃഷിയിലും മാറ്റം വരുത്താൻ പദ്ധതിയൊരുക്കി കൃഷി വകുപ്പ്. ഇത്തവണ മഴയുടെ അളവ് വലിയതോതിൽ കുറഞ്ഞതിനെ തുടർന്നാണ് പുതിയ കൃഷി രീതികൾ ആവിഷ്കരിക്കുന്നത്. ജൂണിലെ കണക്ക് അനുസരിച്ച് മഴയുടെ അളവിൽ പതിനഞ്ച് ശതമാനത്തിന്റെ കുറവുണ്ട്. കടൽ ചൂടാകുന്ന എൽനിനോ പ്രതിഭാസമാണ് കാലാവസ്ഥാ മാറ്റത്തിന് കാരണം. വലിയതോതിൽ വെള്ളം ആവശ്യമായ പച്ചക്കറി കൃഷികളിൽ നേരിയ കുറവുവരുത്തി പകരം ധാന്യവർഗങ്ങളുടെ കൃഷിയാണ് ലക്ഷ്യമിടുന്നത്. കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഇതിനുള്ള സാദ്ധ്യതാപഠനം ഉടൻ ആരംഭിക്കും. ധാന്യ വർഗങ്ങളിൽ ഉഴുന്ന്, ചെറുപയർ, തുവര എന്നിവ കൃഷി ചെയ്യാൻ ജില്ലയുടെ പല ഭാഗങ്ങളിലെയും മണ്ണ് അനുയോജ്യമാണെന്ന് വിലയിരുത്തിയിട്ടുണ്ട്. ഇവിടെ കൃഷി ഓഫീസർമാരുടെ നേതൃത്വത്തിൽ പരിശോധിക്കും. എണ്ണപ്പന കൃഷിയും ജില്ലയിൽ തുടങ്ങും.
മണ്ണിൽ മണൽ
ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ മണ്ണിൽ മണലിന്റെ അംശം കൂടുന്നതായി മണ്ണ് പരിശോധന വിഭാഗത്തിന്റെ പഠനത്തിൽ കണ്ടെത്തിയിരുന്നു. ധാന്യവർഗ കൃഷിക്ക് ഇത്തരം മണ്ണ് അനുയോജ്യമാണ്. നെൽകൃഷിക്ക് ശേഷം പാടശേഖരങ്ങളിലും പയർ, ഉഴുന്ന് കൃഷികൾക്കുള്ള സാദ്ധ്യത പരിശോധിക്കും.
ധാന്യ വർഗ കൃഷിക്ക് പറ്റിയ ജില്ലയിലെ സ്ഥലങ്ങൾ
(കേരള കാർഷിക സർവകലാശാല കണ്ടെത്തിയത്)
1. കോന്നിയിലെ ചെങ്കൽ കലർന്ന ഉയർന്ന പ്രദേശങ്ങൾ
2. റാന്നിയിൽ നീർവാഴ്ചയുള്ള സ്ഥലങ്ങൾ.
3. പന്തളത്തെ മണൽ സാന്നിദ്ധ്യമുള്ള പ്രദേശങ്ങൾ
4. തിരുവല്ല, മല്ലപ്പള്ളി എന്നിവിടങ്ങളിലെ പാടശേഖരങ്ങൾ.
എൽനിനോ പ്രതിഭാസം:
മഴയുടെ കുറവ് : 15%
ഉഴുന്നും പയറും വിളയും
കാലാവസ്ഥാ മാറ്റത്തിന് അനുസരിച്ച് കൃഷി രീതികൾ മാറ്റും. ഇതു സംബന്ധിച്ച് സർക്കാർ നൽകുന്ന നിർദേശം അനുസരിച്ച് ജില്ലയിലും സ്ഥലം കണ്ടെത്തും. ഉഴുന്ന്, പയർ, തുവര കൃഷികൾക്ക് അനുയോജ്യമായ സ്ഥലങ്ങളാണ് പഠന വിധേയമാക്കുന്നത്.
കൃഷി വകുപ്പ് അധികൃതർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |