
പത്തനംതിട്ട: ആറമുള വള്ളസദ്യ, ഉതൃട്ടാതി ജലമേള എന്നിവയുടെ ടൂറിസം സാദ്ധ്യത പ്രയോജനപ്പെടുത്തുമെന്ന് അബിൻ വർക്കി എം.എൽ.എ. ടൂറിസം വകുപ്പുമായി ചേർന്ന് വള്ളസദ്യയ്ക്ക് പ്രത്യേക ലോഗോ തയ്യാറാക്കും. വിനോദ സഞ്ചാരികൾക്കായി ഇൻഫർമേഷൻ ഹെൽപ് ഡെസ്‌ക് ഒരുക്കും. വള്ളസദ്യക്ക് മുന്നോടിയായി വിളംബര ജാഥ സംഘടിപ്പിക്കുമെന്നും എം.എൽ.എ പറഞ്ഞു. ആറന്മുള വള്ളസദ്യ, ഉതൃട്ടാതി ജലമേളയുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജലമേളയുമായി ബന്ധപ്പെട്ട ആറന്മുള, തോട്ടപ്പുഴശേരി ഭാഗങ്ങളിൽ ഗാലറി, ബാരിക്കേഡ് എന്നിവ സ്ഥാപിക്കും. മഫ്തിയിലും അല്ലാതെയും എക്‌സൈസ് ഉദ്യോഗസ്ഥരുടെ സേവനം ഉണ്ടാകും. കോഴഞ്ചേരി പുതിയ പാലത്തിന് താഴെ പമ്പാ നദിയിൽ അലക്ഷ്യമായി കൂട്ടിയിരിക്കുന്ന വസ്തുക്കൾ അടിയന്തരമായി നീക്കം ചെയ്യാൻ എം.എൽ.എ നിർദേശിച്ചു. വള്ളസദ്യ വഴിപാടുകൾ ജൂലായ് 19 മുതൽ സെപ്തംബർ 16 വരെയാണ്. ഉതൃട്ടാതി ജലമേള ആഗസ്റ്റ് 30 നും അഷ്ടമിരോഹിണി വള്ളസദ്യ സെപ്തംബർ നാലിനും നടക്കും.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി, കളക്ടർ എ നിസാമുദ്ദീൻ, ജില്ല പൊലിസ് മേധാവി ആർ. ആനന്ദ്, സബ് കളക്ടർ സുമിത് കുമാർ താക്കൂർ, എ.ഡി.എം ആർ രാജലക്ഷ്മി, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ബീന എസ് ഹനീഫ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |