പത്തനംതിട്ട: ജില്ലയിൽ പത്ത് വയസുകാരിക്ക് പിന്നാലെ ഇന്നലെ എട്ട് വയസുകാരിക്കും ഷിഗെല്ല സ്ഥിരീകരിച്ചു. .കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ മൂന്ന് പേർ രോഗലക്ഷണങ്ങളോടെ ചികിത്സയിലായിരുന്നു. ഇതിൽ ഒരു കുട്ടിക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. രണ്ട് പേർ നിരീക്ഷണത്തിലാണ്. ഇവരുടെ പരിശോധനാ ഫലം വന്നിട്ടില്ല. എഴിയ്ക്കാട് ഉന്നതിയിലെ കുട്ടികളാണ് ഷിഗെല്ല സ്ഥിരീകരിച്ച നാലുപേരും. ആദ്യം ഷിഗെല്ല സ്ഥീരീകരിച്ച പത്ത്വയസുകാരി ശനിയാഴ്ച രോഗം ഭേദമായി മടങ്ങിയിരുന്നു.
ഷിഗെല്ല രോഗ ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്കൂളുകളിൽ പകർച്ച വ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കാൻ അധികൃതർ നിർദേശം നൽകി. ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ച എഴിക്കാട് ഉന്നതിയിൽ ആരോഗ്യവകുപ്പ് പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കും. പകർച്ചവ്യാധി കൂടുതലായുള്ള കോന്നിയിലെ തേക്കുതോട്, തണ്ണിത്തോട് പ്രദേശങ്ങളിലും ക്യാമ്പ് സംഘടിപ്പിക്കും. കിണറുകൾ ക്ലോറിനേഷൻ നടത്താൻ തീരുമാനമായിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ഹോട്ടലുകളിൽ പരിശോധന നടത്തും. എഴിയ്ക്കാട് ഉന്നതിയിലെ 17, 18 വാർഡുകളിലാണ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. പ്രതിരോധ നടപടികൾ ആരംഭിച്ചതായി വാർഡ് മെമ്പർ ശ്രീനി അറിയിച്ചു.
ജില്ലയിൽ ഷിഗെല്ല രോഗം സ്ഥിരീകരിച്ച കുട്ടികൾ പുറത്തുനിന്നുള്ള ഭക്ഷണം കഴിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. രോഗം സ്ഥിരീകരിച്ച സമീപ പ്രദേശങ്ങളിലുള്ള ജലാശയങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും ഷിഗെല്ല ബാക്ടീരിയ കണ്ടെത്തിയിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |