ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ വെള്ളമിറങ്ങി തുടർച്ചയായുള്ള മഴ മാറി നിന്നതും ആശങ്ക അകന്നു.പമ്പ, മണിമല, അച്ചൻകോവിലാറുകളിലെ ജലനിരപ്പ്
വർദ്ധിക്കാതിരുന്നതും തുടർച്ചയായുള്ള മഴ മാറി നിന്നതും ചെങ്ങന്നൂരിൽ പ്രളയസമാനമായ സാഹചര്യം ഒഴിവായി. ഇന്നലെ പൊതുവേ തെളിഞ്ഞ ആന്തരീക്ഷമായിരുന്നു.
താഴ്ന്ന പ്രദേശങ്ങളിലെ വെള്ളം കയറിയ വീടുകളിലെ വെള്ളം ഇറങ്ങിത്തുടങ്ങി. എങ്കിലും ക്യാമ്പുകളിൽ ആളുകൾ തുടരുകയാണ്. വിവിധ ക്യാമ്പുകളിൽ കൗൺസിലേഴ്സ് ചെയർമാൻ, പഞ്ചായത്തംഗങ്ങൾ ,പ്രസിഡന്റുമാർ വൈസ് പ്രസിഡൻ്റുമാർ രാഷ്ട്രീയ സംഘടനാ നേതാക്കൾ എം.എൽ.എ ,എം.പി എന്നിവർ സന്ദർശിച്ചു. ക്യാമ്പിൽ കഴിയുന്നവർക്ക് ഭക്ഷണം ,വെള്ളം മറ്റ് സൗകര്യങ്ങൾ ഉറപ്പു വരുത്തി. ഇനിയും ക്യാമ്പ് വിടുന്നതിനു മുൻപ് അവരവരുടെ വീടുകളിലെത്തി അവിടെ വൃത്തിയാക്കി വാസയോഗ്യമാക്കേണ്ടതായുണ്ട്. സഹായത്തിന് ആളുണ്ടെങ്കിലേ പഴയപടി ആക്കുവാൻ കഴിയൂ എന്നാണ് ക്യാമ്പിൽ കഴിയുന്നവർ പറയുന്നത്.
ചെങ്ങന്നൂർ എൻജിനീയറിംഗ് കോളേജ്,തിരുവൻവണ്ടൂർ, മുളക്കുഴ, പാണ്ടനാട്, എണ്ണക്കാട്, മാന്നാർ, പുലിയൂർ, വെൺമണി, ആല, ചെറിയനാട് എന്നീ വില്ലേജുകളിലാണ് നിലവിൽ ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. ക്യാമ്പുകളിൽ കഴിയുന്നവരിൽ 1000 പുരുഷന്മാരും 1,045 സ്ത്രീകളും ,385 കുട്ടികളും ഉൾപ്പെടുന്നു. കൂടാതെ 327 വൃദ്ധരും 23 ഭിന്നശേഷിക്കാരും 4 ഗർഭിണികളും ഒരു രോഗിയും ക്യാമ്പുകളിൽ അഭയം തേടിയിട്ടുണ്ട്. തിരുവൻവണ്ടൂർ മഴുക്കീർ യുപിഎസ് (239 ), ഗവ. എച്ച്എസ്എസ് മുളക്കുഴ (226 ), ശ്രീ അയ്യപ്പ കോളജ് തിരുവൻവണ്ടൂർ (186 ), സെന്റ് ജോർജ്ജ് എൽപിഎസ് പിരളശേരി (165 ) എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ ആളുകൾ കഴിയുന്നത്. താലൂക്ക് ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ക്യാമ്പുകളിൽ ഭക്ഷണവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |