തിരുവനന്തപുരം: കടലാക്രമണം തടയാൻ ശംഖുംമുഖം തീരത്ത് സ്ഥാപിച്ച ജിയോ ബാഗുകൾ ശക്തമായ തിരയിൽ തകർന്നു. ബാഗുകൾ പൊട്ടി മണൽ പുറത്തേക്ക് വീണ നിലയിലാണ്. തീരശോഷണം കാരണം കഴിഞ്ഞ നവംബറിലാണ് ഇവിടെ ജിയോ ബാഗുകൾ സ്ഥാപിച്ചത്. ആറാട്ട് മണ്ഡപത്തിന് സമീപവും കടലാക്രമണം ശക്തമാണ്.
ജിയോ ബാഗുകൾ തകർന്നതോടെ തിരയടി കൂടുതൽ ശക്തമാകും. മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ കൂടുതൽ നാശമുണ്ടാകുമോ എന്നാണ് ആശങ്ക. നേരത്തെ പലതവണ കടൽക്ഷോഭത്തിൽ റോഡ് തകർന്ന് ഗതാഗതം തടസപ്പെട്ടിരുന്നു. അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ തീരശോഷണം രൂക്ഷമാകുമെന്നാണ് സമീപവാസികൾ പറയുന്നത്. കേന്ദ്രസർക്കാർ പദ്ധതിയുടെ ഭാഗമായി സംരക്ഷണ ഭിത്തി,ഗാലറി നിർമ്മാണം എന്നിവ ശംഖുംമുഖത്ത് പുരോഗമിക്കുകയാണ്. കടൽക്ഷോഭം രൂക്ഷമാകുന്നതും സംരക്ഷണ സംവിധാനങ്ങൾ തകരുന്നതും വിനോദ സഞ്ചാരത്തെയും ബാധിക്കുമെന്നാണ് ആശങ്ക.
സമീപ പ്രദേശങ്ങളിലും ഭീഷണി
-------------------------------------------------------------
വെട്ടുകാട്,കണ്ണാന്തുറ,കൊച്ചുവേളി പ്രദേശങ്ങളിലും കടലാക്രമണ ഭീഷണിയുണ്ട്. എന്നാൽ പലയിടത്തും കടൽഭിത്തി നിർമ്മാണം ഇതുവരെ പൂർത്തിയായിട്ടില്ല. തകർന്ന ജിയോ ബാഗുകൾ മാറ്റി പുതിയത് സ്ഥാപിക്കുക,കടലാക്രമണ സാദ്ധ്യതയുള്ള മേഖലകളിൽ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തുക തുടങ്ങിയവ അടിയന്തരമായി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |