
നെയ്യാറ്റിൻകര: കെട്ടിടങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളുൾപ്പെടെ ഉണ്ടായിരുന്നിട്ടും നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിൽ രോഗികൾക്ക് ദുരിതകാലം. ദിവസവും രണ്ടായിരത്തി അഞ്ഞൂറിലധികം രോഗികൾ ചികിത്സയ്ക്കെത്തുന്ന ഇവിടെ ചികിത്സലഭിക്കാതെ മടങ്ങുന്നവരാണധികവും. ചില രോഗികളെ തിരുവനന്തപുത്തെ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുന്നതൊഴിച്ചാൽ മറ്റ് ചികിത്സകൾ ഇവിടെ അപര്യാപ്തം. 436 കിടക്കകളുണ്ടെങ്കിലും കഷ്ടിച്ച് ഇരുന്നൂറിൽ താഴെ രോഗികളെ മാത്രമേ കിടത്തി ചികിത്സിക്കുന്നുള്ളു. വേണ്ടത്ര ഡോക്ടർമാരില്ലെന്നതാണ് പ്രധാന കാരണം.
മെറ്റണിറ്റി വാർഡിൽ ഗർഭിണികൾക്കായി പ്രത്യേക സ്കാനിംഗ് മെഷീൻ സ്ഥാപിച്ചിട്ടുണ്ടെങ്കിലും സ്കാനിംഗ് സ്പെഷ്യലിസ്റ്റായുള്ള ഒരു ഡോക്ടറെ കഴിഞ്ഞ ദിവസമാണ് നിയോഗിച്ചത്.
ഡോക്ടർമാർ കുറവ്
ശരാശരി രണ്ടായിരത്തിലധികം രോഗികളെ ചികിത്സിക്കാൻ സ്പെഷ്യലിസ്റ്റുകൾ ഉൾപ്പെടെ 40 ഡോക്ടർമാരെ ഇവിടെയുള്ളു. ആഴ്ചയിലൊരിക്കലുള്ള ലീവും മറ്റ് ജോലിത്തിരക്കും ഒഴിച്ചാൽ ഏതാണ്ട് 25ലേറെ ഡോക്ടർമാരെ ദിവസഡ്യൂട്ടിക്കുണ്ടാകൂ. രോഗീപരിചരണത്തിനായി 120 നഴ്സുമാരെയുള്ളു.
ദിവസവും നൂറിലേറെ ഗർഭിണികൾ ചികിത്സയ്ക്കെത്തിയിരുന്ന ആശുപത്രിയിൽ ചികിത്സാപരിമിതി കാരണം കഷ്ടിച്ച് ഇരുപതുപേരോളം വന്നാലായി.
ഇൻസിനറേറ്റർ ഇല്ല
ആശുപത്രിയിലെ പരിസ്ഥിതി മലീനീകരണം ഉണ്ടാകാതെ സൂക്ഷിക്കാനായി ജൈവമാലിന്യം ഉൾപ്പെടെ കത്തിക്കുവാൻ മുൻപ് ഉണ്ടായിരുന്ന ഇൻസിനറേറ്റർ ഇപ്പോഴില്ല. പകരം തുറസായ സ്ഥലത്ത് പ്ളാസ്ടിക് ഉൾപ്പെടെയുള്ള മാലിന്യം കുന്നുകൂട്ടി കത്തിക്കുകയാണ് പതിവ്.
പ്ലാസ്ടിക് മുക്തമായില്ല
ആശുപത്രിക്കുള്ളിൽ പ്ലാസ്ടിക് മുക്തമാണെന്ന് പ്രഖ്യാപിച്ചെങ്കിലും ഒട്ടുമിക്ക കൂട്ടിരുപ്പുകാരും രോഗികൾക്ക് ഭക്ഷണമെത്തിക്കുന്നത് പ്ളാസ്ടിക് കവറുകളിലാണ്. ഉപയോഗം കഴിഞ്ഞാൽ ഇവ ആശുപത്രിയിൽ കുന്നുകൂടും. പ്ളാസ്ടിക് കത്തിക്കുന്ന പുക ശ്വസിച്ചാൽ കാൻസർ ഉണ്ടാകുമെന്ന് ആശുപത്രിയിൽ ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതിന്റെ കീഴിലാണ് പ്ലാസ്ടിക് മാലിന്യം കത്തിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |