
ആറ്റിങ്ങൽ: ജലഗതാഗത വിനോദസഞ്ചാര മേഖലയിൽ അനന്ത സാദ്ധ്യതകളുള്ള കഠിനംകുളം കായലോരം ടൂറിസം പദ്ധതി പ്രഖ്യാപനങ്ങളിൽ ഒതുങ്ങി,വർഷങ്ങളായിട്ടും നടപടിയില്ല. കഠിനംകുളം മുതൽ വക്കം അകത്തുമുറി വരെയുള്ള സമഗ്ര ഉൾനാടൻ ജലഗതാഗത പദ്ധതിയായിരുന്നു രൂപകല്പനയിൽ ഉണ്ടായിരുന്നത്. ആസൂത്രണത്തിലെ പിഴവും യാത്രാപ്രശ്‌നങ്ങൾ മുൻകൂട്ടിക്കാണാതിരുന്നതും പദ്ധതിയെ പാതിവഴിയിലാക്കുകയായിരുന്നു. ചിറയിൻകീഴ്,വർക്കല താലൂക്കുകളുടെ വിനോദസഞ്ചാര രംഗത്തേറെ പ്രതീക്ഷകളുയർത്തിയ ജലഗതാഗത പദ്ധതിയായിരുന്നു ഇത്. കൊല്ലമ്പുഴക്കടവിൽ ബോട്ട് ജട്ടിയും യാത്രക്കാർക്ക് വിശ്രമിക്കാൻ കെട്ടിടവും ഒരുക്കിയിരുന്നെങ്കിലും പിന്നീട് മറ്റ് കാര്യമായ നിർമ്മാണപ്രവർത്തനങ്ങൾ നടന്നിട്ടില്ല.
പദ്ധതി നടപ്പായാൽ
പ്രാദേശികമായി വികസനസാദ്ധ്യതകളേറെയാണ്. കഠിനംകുളം,മുതലപ്പൊഴി,പുളിമൂട്ടിൽക്കടവ്,അഞ്ചുതെങ്ങ്കോട്ട,കൊല്ലമ്പുഴ കടവ്, കോയിക്കൽ കൊട്ടാരം,പൊന്നുംതുരുത്ത്,അകത്തുമുറി പാലം എന്നിവിടങ്ങളിലെ വികസനവും നിരവധി തൊഴിൽ സാദ്ധ്യതകൾക്കും വഴി തുറക്കും.
സഞ്ചാരം ഇങ്ങനെ
കഠിനംകുളത്തു നിന്നാരംഭിക്കുന്ന ബോട്ട് യാത്ര മുതലപ്പൊഴിയുടെ സൗന്ദര്യം നുകർന്ന് വാമനപുരം നദിയിലേക്കും പിന്നീട് പുളിമൂട്ടിൽക്കടവ് വഴി കൊല്ലമ്പുഴ കടവിലേക്കാണ്. അഞ്ചുതെങ്ങ് കായലിലൂടെ അഞ്ചുതെങ്ങ് കോട്ടയും അകത്തുമുറി പൊന്നുംതുരുത്തെന്ന വിസ്മയ ദ്വീപും ചുറ്റി അകത്തുമുറിയിലെത്തും. അവിടെനിന്ന് ഇതേറൂട്ടിൽ തിരിച്ചുമാണ് പദ്ധതി.
സാദ്ധ്യതകൾ ഏറെ
കൊല്ലമ്പുഴയിൽ പാർക്കും വിനോദസഞ്ചാരവകുപ്പ് നിർമ്മിച്ചിരുന്നു. എന്നാൽ പിന്നീട് പാർക്ക് നവീകരിച്ച് നഗരസഭയ്ക്ക് നൽകി. ആറ്റിങ്ങൽ കൊട്ടാരവും ക്ഷേത്രങ്ങളും കൊല്ലമ്പുഴ കടവും ഉൾപ്പെടുത്തി ഒരു സാംസ്‌കാരിക കേന്ദ്രം സ്ഥാപിക്കാനുള്ള പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്.
ജലയാത്ര ആഗ്രഹിക്കുന്ന സ്വദേശ -വിദേശ ടൂറിസ്റ്റുകളെ നാട്ടിലെത്തിക്കാൻ അടിയന്തരമായി സമഗ്ര പദ്ധതികൾ കൊണ്ടുവരണം.
സ്വരാജ് ടി.എൻ, പ്രസിഡന്റ് ബി.ജെ.പി ആറ്റിങ്ങൽ മണ്ഡലം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |