പാലോട്: രണ്ടാനച്ഛന്റെ ക്രൂരപീഡനത്തിനിരയായ ഒന്നരവയസുകാരൻ അർഷിദിന്റെ കൊലപാതകത്തിൽ, അധികൃതരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായതായി കണ്ടെത്തൽ. കുട്ടി നേരിട്ട പീഡനവിവരം ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിനെ അറിയിച്ചിട്ടും, നടപടിയുണ്ടായില്ലെന്ന വിവരം പുറത്തുവന്നതോടെ യൂണിറ്റിലെ ടെലിഫോൺ ഓപ്പറേറ്ററായ താത്കാലിക ജീവനക്കാരനെ പുറത്താക്കാൻ മന്ത്രി ബിന്ദു കൃഷ്ണ നിർദ്ദേശിച്ചു. ഇന്നലെയാണ് ടെലിഫോൺ സംഭാഷണം പുറത്തുവന്നത്. സാമൂഹ്യനീതി വകുപ്പ് ഡയറക്ടറുടെ റിപ്പോർട്ടിനെ തുടർന്നാണ് നടപടി.
കേസിലെ രണ്ടാം പ്രതിയും കുഞ്ഞിന്റെ അമ്മയുമായ അഖിലയുടെ മാതാവ് ഹെല്പ്‌ലൈനിൽ വിളിച്ച് കുട്ടി നേരിട്ട പീഡന വിവരം അറിയിച്ചിരുന്നു. മേയ് 3നാണ് ഇക്കാര്യം സംബന്ധിച്ച് കുട്ടിയുടെ അമ്മൂമ്മ റീന വിളിച്ചത്.കുട്ടിയുടെ രണ്ട് കൈകളും ഒടിഞ്ഞതിൽ സംശയമുണ്ടെന്നും മകളുടെ രണ്ടാം ഭർത്താവ് അഷ്കറിനെ ഇക്കാര്യത്തിൽ സംശയമുണ്ടെന്നും റീന വ്യക്തമാക്കിയിരുന്നു.എന്നാൽ റീനയ്ക്ക് അഖിലയുടെ രണ്ടാം ഭർത്താവ് അഷ്കറിനോടുള്ള വിരോധമായിരിക്കാം ഇങ്ങനെ പരാതിപ്പെടാൻ കാരണമെന്നായിരുന്നു ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് ഉദ്യോഗസ്ഥൻ മറുപടിയായി പറഞ്ഞത്.
റീനയുടെ സംശയം ശരിയാണെന്ന് തോന്നുന്നില്ലെന്നും സംഭവം പൊലീസ് അന്വേഷിക്കട്ടെ എന്നുമായിരുന്നു ഹെല്പ്‌ലൈനിൽ നിന്നുള്ള മറുപടി. ഒരു തുടർനടപടിയും സ്വീകരിക്കാൻ ഉദ്യോഗസ്ഥർ തയ്യാറായില്ല.
ഹെല്പ്‌ലൈനിൽ വിളിച്ച് 26-ാം ദിവസം കുട്ടി കൊല്ലപ്പെടുകയായിരുന്നു. പരാതിയിൽ നടപടി എടുത്തിരുന്നെങ്കിൽ കുട്ടിയുടെ ജീവൻ രക്ഷിക്കാമായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |