തിരുവനന്തപുരം: വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച പുലർച്ചെയുമായി വീശിയടിച്ച ശക്തമായ കാറ്റിലും മഴയിലും നഗരത്തിൽ വ്യാപക നാശം.കാറ്റിൽ ശിഖരങ്ങൾ ഒടിഞ്ഞും മരങ്ങൾ കടപുഴകിയും പലേടത്തും ഗതാഗതം തടസപ്പെട്ടു.വൈദ്യുതി വിതരണവും തടസപ്പെട്ടു.
രണ്ട് ദിവസത്തിനിടെ നഗരത്തിൽ 10ലേറെ ഇടത്താണ് മരങ്ങൾ ഒടിഞ്ഞുവീണത്.പേരൂർക്കട -വഴയില ദേവീക്ഷേത്രം റോഡ്,മണക്കാട്,കളിപ്പാൻകുളം,ബണ്ട് റോഡ്,പാങ്ങോട് സൈനിക ക്യാമ്പ് ഭാഗങ്ങളിൽ മരം വീണത് ഫയർഫോഴ്‌സെത്തി മുറിച്ചുമാറ്റി.
കവടിയാർ മൻമോഹൻ ബംഗ്ലാവിന് മുന്നിലും ശ്രീവരാഹം സ്‌കൂളിന് മുൻവശത്തും റോഡിലേക്ക് മരം വീണ് ഗതാഗതം തടസപ്പെട്ടു.വാഴാഴ്ച രാത്രിയോടെ ആരംഭിച്ച മഴ വെള്ളിയാഴ്ച പുലർച്ചെയാണ് ശക്തമായത്.മഴയിൽ നഗരത്തിൽ പലഭാഗത്തും വെള്ളക്കെട്ട് രൂപപ്പെട്ടെങ്കിലും രാവിലെയോടെ മഴയുടെ ശക്തികുറഞ്ഞു.ഇതോടെ വെള്ളക്കെട്ടിൽ കുറവുവരികയായിരുന്നു.
തിരുവനന്തപുരം വിമാനത്താവളം,നെയ്യാറ്റിൻകര എന്നിവിടങ്ങളിൽ 6 സെന്റീ മീറ്റർ മഴ രേഖപ്പെടുത്തി. വർക്കല മേഖലയിലും ശക്തമായ മഴലഭിച്ചു. ഇവിടെ 8 സെന്റീമീറ്റർ മഴയാണ് ലഭിച്ചത്. തിരുവനന്തപുരം നഗരത്തിൽ ഇടവിട്ടുള്ള ശക്തമായ മഴ വരുംദിവസങ്ങളിലും തുടരാനുള്ള സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |