
ചിറയിൻകീഴ്: മുതലപ്പൊഴി ഹാർബർ കവാടത്തിൽ മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുകയായിരുന്ന വള്ളം ശക്തമായ തിരമാലയിൽപ്പെട്ട് പുലിമുട്ടിലേക്ക് ഇടിച്ചുകയറി. വള്ളത്തിലുണ്ടായിരുന്ന നാല് തൊഴിലാളികളെയും സുരക്ഷിതമായി രക്ഷപ്പെടുത്തി. വെട്ടുതുറ സ്വദേശി സോജൻ (45),ശാന്തിപുരം സ്വദേശി ഷാരോൺ (30),അസം സ്വദേശി കൃഷ്ണ (39), മാമ്പള്ളി സ്വദേശി സോജൻ (30) എന്നിവരാണ് വള്ളത്തിലുണ്ടായിരുന്നത്. അപകടത്തിൽ പരിക്കേറ്റ ശാന്തിപുരം സ്വദേശി ഷാരോണിനെ ആശുപത്രിയിലേക്ക് മാറ്റി.
പൂത്തുറ സ്വദേശി ബിജുവിന്റെ ഉടമസ്ഥതയിലുള്ള അത്ഭുതമാതാവ് എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തെ തുടർന്ന് പുലിമുട്ടിൽ കുടുങ്ങിയ വള്ളം ഫിഷറീസ് വാർഡൻമാരും മറ്റ് മത്സ്യത്തൊഴിലാളികളും ചേർന്ന് മറ്റൊരു ബോട്ടിൽ കെട്ടിവലിച്ചാണ് തിരികെ കടലിലേക്ക് ഇറക്കിയത്.
അപകടത്തിൽ വള്ളത്തിന് വലിയ തോതിൽ കേടുപാടുകൾ സംഭവിക്കുകയും തൊഴിലാളികൾ പിടിച്ചുകൊണ്ടുവന്ന മത്സ്യങ്ങൾ പൂർണമായും നഷ്ടപ്പെടുകയും ചെയ്തു. ഏകദേശം അഞ്ചര ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചതായി വള്ളത്തിന്റെ ഉടമ ബിജു അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |