വിതുര: വിതുര പഞ്ചായത്തിലെ പേപ്പാറ, മണിതൂക്കി വാർഡുകളുടെ പരിധിയിലുള്ള കളിയിക്കൽ, കാപ്പിത്തോട്ടം, കല്ലുപാറ മേഖലകളിൽ കാട്ടാനശല്യം രൂക്ഷമാകുന്നു. സന്ധ്യമയങ്ങിയാൽ പുറത്തിറങ്ങുവാൻ കഴിയാത്ത അവസ്ഥയാണ്. കഴിഞ്ഞ ദിവസം രാത്രിയിൽ കാപ്പിത്തോട്ടം മേഖലയിൽ നേരം പുലരുവോളം താണ്ഡവമാടിയ കാട്ടാനകൾ തെങ്ങും കമുകും വ്യാപകമായി നശിപ്പിച്ചു. കമുക് പിഴുത് വൈദ്യുതിലൈനിന് മുകളിലിട്ടു. ഇതോടെ മേഖലയിലെ വൈദ്യുതി വിതരണവും നിലച്ചിരുന്നു. മാത്രമല്ല വൈദ്യുതിവകുപ്പിനും കനത്ത നഷ്ടമുണ്ട്. തെങ്ങുകൾ അനവധി തവണ പിഴുത് വൈദ്യുതി ലൈനിന് മുകളിൽ ഇട്ടിട്ടുണ്ട്. ആന ഇങ്ങോട്ടിറങ്ങിയാൽ ഇറങ്ങിയാൽ വൈദ്യുതിവിതരണം നിലയ്ക്കുന്ന അവസ്ഥയാഇപ്പോൾ.
ആനക്കിടങ്ങും വൈദ്യുതിവേലിയും നടപ്പായിട്ടില്ല
വനമേഖലയോട് ചേർന്ന പ്രദേശമായതിനാൽ കാട്ടിൽനിന്നും പെട്ടെന്ന് കാട്ടുമൃഗങ്ങൾ നാട്ടിലേക്കിറങ്ങും. വനപാലകരെത്തി കാട്ടാനകളെ തുരത്തി വിട്ടാലും വീണ്ടും എത്തും. അനവധി തവണ വനപാലകർക്ക് പരാതികൾ നൽകിയിട്ടുണ്ട്.ആനക്കിടങ്ങും വൈദ്യുതിവേലിയും സ്ഥാപിക്കുമെന്ന വാഗ്ദാനം നടപ്പാക്കിയിട്ടില്ല. നാട്ടുകാരുടെ സ്വത്തിനും ജീവനും സംരക്ഷണമൊരുക്കണമെന്നാവശ്യപ്പെട്ട് ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുവാനുള്ള തീരുമാനത്തിലാണ് നാട്ടുകാർ.
കരടി ശല്യവും
കാട്ടാനക്കും, കാട്ടുപോത്തിനും,കാട്ടുപന്നിക്കും പുറമേ മേഖലയിൽ കരടിയുടെ ശല്യവുമുണ്ട്. ചക്ക സീസണായാൽ കരടികൾ കൂട്ടത്തോടെയെത്തും. പ്ലാവുകളിലെ ചക്ക മുഴുവൻ തിന്നുതീർക്കുകയാണ് പതിവ്. മാത്രമല്ല കരടികൾ ആക്രമണവും നടത്തിയിട്ടുണ്ട്.
കാട്ടാനശല്യം രൂക്ഷമായ മേഖലകൾ
കല്ലാർ,മൊട്ടമൂട്,ആറാനക്കുഴി,ഗോൾഡൻവാലി,തലത്തൂതക്കാവ്,മണലി,നെട്ടയം,പേപ്പാറ,പൊടിയക്കാല,കുട്ടപ്പാറ,പട്ടൻകുളിച്ചപാറ,മാങ്കാല,ജഴ്സിഫാം,അടിപറമ്പ്,ചാത്തൻകോട്,ചെമ്മാംകാല,ബോണക്കാട്, മണിതൂക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |