കൊല്ലം: കൊച്ചി മോഡലിൽ 50 രൂപയ്ക്ക് ഒരു ദിവസത്തെ ഭക്ഷണം നൽകുന്ന ഇന്ദിര ക്യാന്റീൻ കോർപ്പറേഷന്റെ നേതൃത്വത്തിൽ രണ്ട് മാസത്തിനകം കൊല്ലം നഗരത്തിലും ആരംഭിക്കും. പോളയത്തോട് ഷോപ്പിംഗ് കോംപ്ലക്സിൽ ഒഴിഞ്ഞുകിടക്കുന്ന കടമുറികളിലാകും ക്യാന്റീൻ തുടങ്ങുക.
അടുത്തുള്ള നാല് കടമുറികൾ കേന്ദ്രീകരിച്ചായിരിക്കും പ്രവർത്തനം. പാചകത്തിനുള്ള പാത്രങ്ങൾ, ഭക്ഷണം ഇരുന്ന് കഴിക്കാനുള്ള മുറികൾ, ഇന്റീരിയർ, ശൗചാലയം തുടങ്ങിയ സൗകര്യങ്ങൾ സജ്ജമാക്കാൻ 50 ലക്ഷം രൂപയെങ്കിലും വേണ്ടിവരും. അടിസ്ഥാന സൗകര്യങ്ങൾ സജ്ജമാക്കാനും അദ്യഘട്ടത്തിൽ കുറഞ്ഞ നിരക്കിൽ ഭക്ഷണം നൽകാനുമുള്ള തുകയ്ക്കായി സി.എസ്.ആർ ഫണ്ട് കണ്ടെത്താനാണ് ആലോചന. കൂടുതൽ ഉപഭോക്താക്കളെത്തിയാൽ പിന്നീട് സ്വന്തം നിലയിൽ മുന്നോട്ടുപോകുമെന്നാണ് പ്രതീക്ഷ. കൊച്ചിയിലെ ഇന്ദിര ക്യാന്റിനീൽ ദിവസം ശരാശരി രണ്ടായിരം പേർ എത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ആദ്യഘട്ടത്തിലുണ്ടായിരുന്ന 20 പേരിൽ നിന്ന് ജീവനക്കാരുടെ എണ്ണം നൂറിലേക്ക് ഉയർന്നിട്ടുണ്ട്.
പാഴ്സലും ലഭ്യം
10 രൂപയ്ക്ക് പ്രഭാത ഭക്ഷണം, 20 രൂപയ്ക്ക് ഊണ്, 10 രൂപയ്ക്ക് രാത്രി ഭക്ഷണം എന്നിങ്ങനെയാണ് ആലോചന. ഈ മൂന്ന് നേരത്തെ ഭക്ഷണം പാഴ്സലായും ലഭിക്കും. പായ്ക്കിംഗ് ചാർജ്ജ് അധികമായി നൽകണമെന്ന് മാത്രം. ഓൺലൈനായി ബുക്ക് ചെയ്യുന്ന സൗകര്യത്തിന് വിവിധ ഏജൻസികുമായി ചർച്ച നടത്തും. രാവിലെ ഇഡ്ഡലി അല്ലെങ്കിൽ ദോശയും വെജിറ്റബിൾ കറിയും. രാത്രി ചപ്പാത്തിയും വെജിറ്റബിൾ കറിയും. ഉച്ചയ്ക്ക് രണ്ട് കറിയും ചോറും അച്ചാറും തോരനും എന്നിങ്ങനെയായിരിക്കും മെനു. വിലയും മെനുവും കൗൺസിൽ യോഗം ചർച്ച ചെയ്ത് അന്തിമമായി നിശ്ചയിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |