
വർക്കല: രണ്ട് മക്കളുൾപ്പെടെ ഒരു കുടുംബത്തിലെ നാലുപേരെ കാണാനില്ല. ബന്ധുക്കളുടെ പരാതിയെ തുടർന്ന് അയിരൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. നടയറ എം.എ കലാം റോഡിൽ റസൂൽ മൻസിലിൽ റൗഫ് (52),ഭാര്യ ഹസീന (42),മക്കളായ റസൂൽ (12),റസൽ (5) എന്നിവരെയാണ് ഇക്കഴിഞ്ഞ ആഗസ്റ്റ് 31ന് രാവിലെ മുതൽ കാണാതായത്.
സഹോദരങ്ങൾ ബന്ധുവീടുകളിലൊക്കെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. നാലുവർഷം മുമ്പ് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ റൗഫ് നാട്ടിൽ പെയിന്റിംഗ് തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു. റസൂൽ ഏഴാം ക്ലാസിലും റസൽ എൽ.കെ.ജി യിലും പഠിക്കുന്നു. വിവിധ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ നിന്ന് ലോണെടുത്തതിലൂടെ ഇവർക്ക് ലക്ഷങ്ങളുടെ ബാദ്ധ്യതയുണ്ടെന്നാണ് ബന്ധുക്കൾ പറയുന്നത്. തിരിച്ചടവുകൾ മുടങ്ങിയതോടെ പണമിടപാട് സ്ഥാപനങ്ങളിൽ നിന്നും നിരന്തരം സമ്മർദ്ദവും ഭീഷണിയും ഉണ്ടായിരുന്നെന്നാണ് വിവരം.
താമസിക്കുന്ന വീടും പുരയിടവും വിറ്റ് ബാദ്ധ്യത തീർക്കാനായി റൗഫ് ശ്രമം തുടങ്ങിയിരുന്നു. അപ്പോഴാണ് കുടുംബത്തിലെ ചില തർക്കങ്ങളുമായി ബന്ധപ്പെട്ട് സ്വന്തം ആസ്തികൾ മരവിപ്പിക്കപ്പെട്ടതായി റൗഫ് അറിയുന്നത്. തുടർന്ന് ഇയാൾ പിടിച്ചു നിൽക്കാനാവാത്ത അവസ്ഥയിലായെന്നാണ് ബന്ധുക്കളുടെ അന്വേഷണത്തിൽ വ്യക്തമായത്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിലോ വർക്കല അയിരൂർ പൊലീസിലോ അറിയിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |