
പാലോട്: നന്ദിയോട് ഗ്രാമപഞ്ചായത്തിലെ പേരയം താന്നിമൂട് റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നിറുത്തിവച്ചത് പുനരാരംഭിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പത്ത് മാസത്തോളമായി റോഡിന്റെ നിർമ്മാണപ്രവർത്തനങ്ങൾ മുടങ്ങിയിട്ട്. റോഡിന്റെ ഇരുവശങ്ങളിലുമിറക്കിയ മെറ്റിൽ മഴയിലൊലിച്ച് കാൽനടയാത്രയുൾപ്പെടെ ദുഷ്കരമായ അവസ്ഥയിലാണ്. പി.ഡബ്ല്യു.ഡിയുടെ ചുമതലയിലുള്ള ഈ റോഡിന്റെ നിർമ്മാണ സാമഗ്രികളിൽ ഏറെയും കോൺട്രാക്ടർ തിരികെ കൊണ്ടുപോയി.
ഡി.പി.ആറിൽ ഉൾപ്പെടാത്ത ജോലികൾ ചെയ്താൽ കോൺട്രാക്ടർക്ക് നഷ്ടംവരുമെന്നതിനാലാണ് റോഡ് നിർമ്മാണം നിറുത്തിയതെന്നും ആക്ഷേപമുണ്ട്.
ചെല്ലഞ്ചി മുതൽ നന്ദിയോട് ജംഗ്ഷൻ വരെയുള്ള റോഡ് നിർമ്മാണത്തിന്റെ ഭാഗമായാണ് പേരയം താന്നിമൂട് റോഡ് നിർമ്മാണം നടക്കുന്നത്.
കുടവനാട് -തന്നിമൂട് റോഡും നവീകരിക്കണം
പേരയം മുതൽ താന്നിമൂടുവരെയുള്ള നാലരക്കിലോമീറ്റർ റോഡ് ശബരിമല പാക്കേജിലുൾപ്പെടുത്തി ബി.എം,ബി.സി നിലവാരത്തിൽ പുനർനിർമ്മിക്കാനാണ് അഞ്ചുകോടി രൂപ അനുവദിച്ചത്. എന്നാൽ കുടവനാട് മുതൽ പേരയംവരെയുള്ള ഭാഗത്തെറോഡ് മാത്രമാണ് ഭാഗികമായി പണിതത്. കുടവനാട് മുതൽ തന്നിമൂട് വരെയുള്ള ഭാഗംകൂടി പണിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.താളിക്കുന്നുമുതൽ പേരയംവരെയുള്ള റോഡിന്റെ ഒരുഭാഗത്ത് റോഡുവികസനത്തിന് ആവശ്യമായ പുറംപോക്ക് ഭൂമിയുള്ളതായി താലൂക്ക് സർവ്വേയിൽ കണ്ടെത്തിയിട്ടുമുണ്ട്.
കേരള റോഡ് ഫണ്ട് ബോർഡിനാണ് പതിമൂന്നരക്കിലോമീറ്റർ വരുന്ന ചെല്ലഞ്ചി മുതൽ നന്ദിയോട് ജംഗ്ഷൻ വരെയുള്ള റോഡ് നിർമ്മാണ ചുമതല.
13,45,00,000രൂപയ്ക്കാണ് കരാർ എടുത്തിരിക്കുന്നത്.
ബി.എം, ബി.സി നിലവാരത്തിലാണ് പണിനടക്കുന്നത്.
ലക്ഷ്യം വർക്കല പൊന്മുടി ടുറിസം
വർക്കല പൊന്മുടി ടുറിസം ലക്ഷ്യമിട്ടാണ് ഈ റോഡുകൾ പണിയുന്നത്. എം.സി റോഡുമായും ടി.എസ് റോഡുമായും ബന്ധിപ്പിക്കാനാകും. പേരയം തന്നിമൂട് റോഡിന്റെ നിർമ്മാണം എത്രയും വേഗം പുനരാരംഭിക്കണമെന്നും റോഡ് വികസനത്തിനായി സ്വകാര്യവ്യക്തികളുടെ സ്ഥലം ഏറ്റെടുക്കുകയാണെങ്കിൽ അർഹമായ നഷ്ടപരിഹാരം നൽകണമെന്നും ഡി.പി.ആർ അനുസരിച്ച് ബാഹ്യയിടപെടലില്ലാതെ പണിപൂർത്തിയാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |