കൊല്ലം: സ്‌കൂളുകൾ തുടങ്ങാനെന്ന പേരിൽ ബിസിനസുകാരനിൽ നിന്ന് 10.25 ലക്ഷം രൂപ തട്ടിയെടുത്ത ശേഷം ബിസിനസ് ചർച്ചയ്ക്ക് വിളിച്ചുവരുത്തി രണ്ട് ലക്ഷം രൂപ മോഷ്ടിക്കുകകൂടി ചെയ്ത ബീഹാർ സ്വദേശി പിടിയിൽ. ബിഹാർ വൈശാലി സെന്തുരി ഗേവിന്ദത്തിൽ അശ്വനികുമാർ സിംഗാണ് (39) കൊല്ലം വെസ്റ്റ് പൊലീസിന്റെ പിടിയിലായത്.
കോഴിക്കോട് സ്വദേശിയായ ബിസിനസുകാരനെ, താൻ വലിയ പണക്കാരനാണെന്ന നിലയിൽ അശ്വനികുമാർ സിംഗ് പരിചയപ്പെട്ടു. തുടർന്ന് കേരളത്തിൽ വിവിധയിടങ്ങളിൽ സ്‌കൂളുകൾ തുടങ്ങാനുള്ള കോഴിക്കോട് സ്വദേശിയുടെയും സുഹൃത്തിന്റെയും പദ്ധതിയിൽ 50 കോടി രൂപ വാഗ്ദാനം ചെയ്തു. അതിന് ശേഷം പണം കൈമാറാനുള്ള പ്രോസസിംഗ് ഫീസെന്ന പേരിൽ 10.25 ലക്ഷം രൂപ അക്കൗണ്ടിലൂടെ വാങ്ങി. പിന്നീട് ചർച്ചയ്ക്കായി കൊല്ലത്തെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തിയ ശേഷം കോഴിക്കോട് സ്വദേശിയുടെ ബാഗിൽ നിന്നും രണ്ട് ലക്ഷം രൂപ കവർന്ന ശേഷം രക്ഷപ്പെട്ടുവെന്നാണ് കേസ്.
കോഴിക്കോട് സ്വദേശി കഴിഞ്ഞ ദിവസം പരാതി നൽകിയപ്പോഴേക്കും അശ്വനികുമാർ സിംഗ് കേരളം വിട്ടിരുന്നു. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആക്കി ബീഹാറിലേക്ക് വിമാനമാർഗ്ഗം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ കൊല്ലം വെസ്റ്റ് ഇൻസ്പെക്ടർ എ.സി. വിപിന്റെ നേതൃത്വത്തിൽ എസ്.ഐ സിദ്ദീഖുൽ അക്ബർ, എ.എസ്.ഐ മുഹമ്മദ് ഷാഫി, എസ്.സി.പി.ഒമാരായ അരുൺ, രാജീവ്, രതീഷ്, സി.പി.ഒ മനോജ് എന്നിവരടങ്ങിയ സംഘം കോയമ്പത്തൂർ റെയിൽവേ പൊലീസിന്റെ സഹായത്തോടെ കോയമ്പത്തൂരിൽ നിന്നു പിടികൂടുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |