വിതുര: വിതുര പഞ്ചായത്തിൽ പൈപ്പ് പൊട്ടൽ തുടർക്കഥയായിട്ടും നടപടികൾ സ്വീകരിക്കുന്നില്ലെന്ന് പരാതി. പൊൻമുടി തിരുവനന്തപുരം സംസ്ഥാനപാതയിൽ വിതുര കലുങ്ക് ജംഗ്ഷനിൽ രണ്ടിടങ്ങളിൽ ഒരാഴ്ചയായി പൈപ്പ് പൊട്ടി കുടിവെള്ളം പാഴായി ഒഴുകുകയാണ്. ആയിരക്കണക്കിന് ലീറ്റർ ശുദ്ധജലമാണ് പ്രതിദിനം നഷ്ടമാകുന്നത്. വാട്ടർഅതോറിട്ടിയെ വിവരം അറിയിച്ചെങ്കിലും നടപടികൾ സ്വീകരിച്ചില്ലെന്ന് കച്ചവടക്കാർ പറയുന്നു. ജലം റോഡരികിലൂടെ ഒഴുകുന്നതുമൂലം കാൽനടയാത്രികർക്ക് ചെളിയഭിഷേകം ഏൽക്കേണ്ടതായി വരുന്നതായും പരാതിയുണ്ട്.
നൂറോളം വ്യാപാരസ്ഥാപനങ്ങളും, പത്തോളം ധനകാര്യസ്ഥാപനങ്ങളും സജീവമായി പ്രവർത്തിക്കുന്ന വിതുരയുടെ ഹൃദയഭാഗം കൂടിയാണ് കലുങ്ക് ജംഗ്ഷൻ. പൊൻമുടി സന്ദർശിക്കാനെത്തുന്ന ടൂറിസ്റ്റുകളടക്കം നിത്യേന നിരവധി ആളുകളാണ് ജംഗ്ഷനിൽ വന്നുപോകുന്നത്. മാത്രമല്ല വിതുര സ്കൂളിൽ പഠിക്കുന്ന ആയിരക്കണക്കിന് വിദ്യാർത്ഥികളും കലുങ്ക് ജംഗ്ഷനിലാണ് ബസ് കാത്ത് നിൽക്കുന്നത്. വിദ്യാർത്ഥികൾക്കും ചെളിയഭിഷേകം ഏൽക്കേണ്ട സ്ഥിതിയാണ്.
പ്രശ്നമാകുന്നത് കാലപ്പഴക്കമുള്ള പൈപ്പുകൾ
കലുങ്ക് ജംഗ്ഷനിൽ നേരത്തേയും പല തവണ പൈപ്പ് ലൈൻ പൊട്ടിയിട്ടുണ്ട്. നന്നാക്കിയാലും ദിവസങ്ങൾ കഴിയുമ്പോൾ വീണ്ടും പൊട്ടുന്ന അവസ്ഥയിലാണ്. അരനൂറ്റാണ്ട് മുൻപ് സ്ഥാപിച്ച പൈപ്പ് ലൈനുകളാണ് നിലവിലുള്ളത്ത്. പൊൻമുടി റോഡിൽ വിതുര കെ.പി.എസ്.എം ജംഗ്ഷനിലും പൈപ്പ് പൊട്ടിയിട്ടുണ്ട്. പൈപ്പ് പൊട്ടുന്ന മേഖലകളിൽ കുടിവെള്ളവിതരണം മുടങ്ങുന്നതായും പരാതിയുണ്ട്. നിലവിൽ ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |