
തിരുവനന്തപുരം: മഴയത്ത് റെയിൻകോട്ടണിഞ്ഞും വെയിലത്ത് തൊപ്പിധരിച്ചും ബാറ്ററിയിൽ ഓടുന്ന വീൽചെയറിൽ ഭക്ഷണപ്പൊതികളുമായി അവരെത്തും, ക്യാൻവാക്കിലെ എട്ട് സൊമാറ്റോ ഡെലിവറി ബോയ്സ്.
മണിക്കൂറിൽ ഇരുപത് കിലോമീറ്റർ വേഗതയിലേ സഞ്ചരിക്കാനാവൂ. എസ്.പി ഗ്രൂപ്പിൻ്റെ ആദർശ് ഫൗണ്ടേഷന് കീഴിൽ കഴിഞ്ഞ ഒക്ടോബറിലാണ് ക്യാൻവാക്ക് സംഘടന ഈ സംരംഭത്തിൽ കൈകോർക്കുന്നത്.
10-12 മണിക്കൂർ വരെ ജോലിയെടുക്കും. നഗരപരിധിയിൽ 60-80 കിലോമീറ്റർ വരെ സഞ്ചരിക്കും. എട്ട് മുതൽ പത്ത് ഡെലിവറികളുണ്ടാകും. ഒരോ ഡെലിവറികൾക്കും 80 രൂപ വരെ ലാഭം. ദിവസം
800-1000 രൂപ വരുമാനം. അംഗപരിമിതരായതിനാൽ സൊമാറ്റോയുടെ അധികലാഭവും നൽകും. ഭിന്നശേഷിക്കാർക്ക് പ്രത്യേകസൗകര്യം സൊമാറ്റോ ആപ്പിലുണ്ട്. ഫ്ളാറ്റുകളിൽ എത്തുമ്പോൾ ഇവരാണ് എത്തിയതെന്ന സന്ദേശം ഉപഭോക്താക്കൾക്ക് ലഭിക്കും. ആവർ താഴെ ഇറങ്ങി ഭക്ഷണം സ്വീകരിക്കും. സെക്യൂരിറ്റി ജീവനക്കാരും ഏറ്റുവാങ്ങും.
ജീവിതം തിരിച്ചുപിടിച്ച്...
തിരുവനന്തപുരം കുടപ്പനക്കുന്ന് സ്വദേശി ഗോകുൽ രത്നാകറാണ് ടീം ലീഡർ. 2006ൽ നിയമപഠനശേഷം എൻറോൾ ചെയ്യുന്നതിന് മുൻപാണ് അപകടത്തിൽ ഗോകുലിൻ്റെ കാലുകൾ നഷ്ടപ്പെട്ടുന്നത്. ഗോകുലാണ് ക്യാൻവാക്ക് തിരുവനന്തപുരത്തുള്ള പി.ടി.പി നഗറിന് സമീപം 2009ൽ രൂപീകരിക്കുന്നത്. വീൽചെയറിനായി 60,000 രൂപ ആദർശ് ഫൗണ്ടേഷനും 50,000 രൂപ മുദ്ര ലോൺ വഴിയും ലഭിച്ചു. പള്ളിപ്പുറം സ്വദേശി എസ്. സുമേഷിനും അപകടത്തിലാണ് ഇരുകാലുകളുടെ ചലനശേഷി നഷ്ടമായത്. കരമനയിലെ രതീഷ്കുകുമാർ, പൂവച്ചലിലെ അജികുമാർ, മലയിൻകീഴിലെ എസ്.പി.വിനോദ് കുമാർ, മണ്ണാമൂലയിലെ മുഹമ്മദ്ഷാൻ, വലിയതുറയിലെ സന്തോഷ് മാർഷൽ, വെള്ളായണിയിലെ സന്തോഷ് പരമേശ്വരൻ, വെള്ളനാടിലെ രതീഷ്കുമാർ എന്നിവരാണ് സംഘത്തിലുളളത്. 52 കാരനായ എസ്.പി.വിനോദ് കുമാറാണ് സീനിയർ. ബിരുദധാരികളും പോളിടെക്നിക്ക് പൂർത്തിയാക്കിയവരുമുണ്ട്. പ്രതിമാസം 2000 രൂപമാത്രമാണ് ഇവർക്കുളള സർക്കാർഗ്രാന്റ്.
''സഹതാപമല്ല, മറ്റുള്ളവരെപ്പോലെ തുല്യതയും അംഗീകാരവുമാണ് വേണ്ടത്. ഉയിർത്തെഴുന്നേൽക്കാനുള്ള ആർജ്ജവമാണ് ഞങ്ങളെ വ്യത്യസ്തരാക്കുന്നത്''.
ഗോകുൽ രത്നാകർ, കോ-ഓഡിനേറ്റർ,
ക്യാൻവാക്ക്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |