
തൃശൂർ: മുളങ്കുന്നത്തുകാവ് ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ അനാഥരായ രോഗികളും ഏറ്റെടുക്കാത്ത മൃതദേഹങ്ങളും പെരുകുന്നത് മൂലമുണ്ടാകുന്ന പ്രതിസന്ധിയെക്കുറിച്ച് 'കേരളകൗമുദി'
പ്രസിദ്ധീകരിച്ച വാർത്തയിൽ അധികൃതരുടെ അടിയന്തര ഇടപെടൽ. ഡിസ്ചാർജ് ചെയ്തിട്ടും ബന്ധുക്കളോ പുനരധിവാസ കേന്ദ്രങ്ങളോ ഇല്ലാത്തതിനാൽ വാർഡുകളിൽ തുടരേണ്ടിവരുന്ന രോഗികളുടെ പട്ടിക തയ്യാറാക്കി പുനരധിവസിപ്പിക്കാൻ ജില്ലാ സാമൂഹികനീതി ഓഫീസ് നടപടി തുടങ്ങി. കളക്ടറുടെ ഉത്തരവിനെത്തുടർന്ന് ജില്ലാ സാമൂഹികനീതി ഓഫീസർ കെ.ആർ.പ്രദീപ് മെഡിക്കൽ കോളേജ് സൂപ്രണ്ടിന് കത്തയച്ചു. ആശുപത്രിയിൽ ചികിത്സ പൂർത്തിയാക്കി ഡിസ്ചാർജിന് ശേഷവും തുടരുന്നവരും സ്വന്തമായി വ്യക്തിഗത കാര്യങ്ങൾ നിർവഹിക്കാൻ ശേഷിയുള്ളവരുമായ 60വയസിന് മുകളിലുള്ള രോഗികളുടെ വിവരങ്ങളാണ് ശേഖരിക്കുന്നത്. തിരിച്ചറിയൽ രേഖകളുള്ള രോഗികളുടെ പട്ടിക ലഭ്യമാകുന്ന മുറയ്ക്ക്, വിവിധ സർക്കാർ -ഇതര പുനരധിവാസ കേന്ദ്രങ്ങളിലെ ഒഴിവുകൾക്കനുസരിച്ച് ഇവരെ മാറ്റും.
50ലേറെ അനാഥ രോഗികൾ
മെഡിക്കൽ കോളേജിലെ സർജറി, ഓർത്തോ, ജനറൽ മെഡിസിൻ വാർഡുകളിലായി അമ്പതിലധികം അനാഥ രോഗികളാണുള്ളത്. രോഗമുക്തി നേടിയെങ്കിലും ഏറ്റെടുക്കാൻ ആരുമില്ലാത്തതിനാൽ ഇവരെ ഡിസ്ചാർജ് ചെയ്യാനുമാവില്ല. ഇതുമൂലം ഗുരുതരാവസ്ഥയിലുള്ള മറ്റ് രോഗികൾക്ക് ബെഡുകൾ ലഭിക്കാത്ത സാഹചര്യമുണ്ട്. പ്രശ്‌നത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് എച്ച്.ഡി.എസ് എംപ്ലോയീസ് കോൺഗ്രസ് പ്രസിഡന്റ് കെ.എൻ.നാരായണനും മെഡിക്കൽ കോളേജ് സൂപ്രണ്ടും നൽകിയ നിവേദനങ്ങളുടെയും കേരളകൗമുദി വാർത്തയുടെയും അടിസ്ഥാനത്തിലാണ് കളക്ടർ ഇടപെട്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |