
തൃശൂർ: ഒരു വർഷം മുമ്പ് മെഡിക്കൽ കോളേജിൽ ഏർപ്പെടുത്തിയ പ്രീ പെയ്ഡ് സംവിധാനം ആംബുലൻസ് സർവീസ് നടത്തിപ്പ് അവതാളത്തിലാക്കുവെന്ന് പരാതി. പുതിയ സംവിധാനം വന്നതോടെ ആംബുലൻസ് നടത്തി കൊണ്ടു പോകാൻ സാധിക്കാത്ത സ്ഥിതിയാണെന്ന് വ്യക്തികളും സംഘടനകളും പറയുന്നു. പത്തും പതിനഞ്ചു മണിക്കൂറുകളോളം ക്യുവിൽ കിടന്നാണ് പലപ്പോഴും ഒരു ഓട്ടം ലഭിക്കുന്നതെന്ന് ഡ്രൈവർമാർ പറയുന്നു. ആംബുലൻസ് ഡ്രൈവർമാർക്ക് ശമ്പളം നൽകാനുള്ള തുക പോലും ലഭിക്കാത്ത സാഹചര്യമാണ് നിലവിൽ. മെഡിക്കൽ കോളേജിന് മുന്നിൽ ആംബുലൻസ് സേവനം നടത്തുന്നത് ഭൂരിഭാഗവും സന്നദ്ധ സംഘടനകളാണ്. അതുകൊണ്ട് മിതമായ നിരക്കിലാണ് സേവനം നടത്തുന്നത്. എന്നാൽ പുതിയ സംവിധാനം നിലവിൽ വന്നതോടെ മെഡിക്കൽ കോളേജിൽ നിന്ന് നൽകുന്ന തുകയാണ് ഈടാക്കേണ്ടത്. ജനങ്ങളെ സംബന്ധിച്ച് നിലവിലുള്ളതിനേക്കാൾ വളരെ കൂടുതലാണ് ചാർജ്. ആംബുലൻസുകാരെ സംബന്ധിച്ച് ഊഴപ്രകാരം മാത്രമാണ് ഓട്ടം ലഭിക്കുക. ഊഴപ്രകാരം എത്തുന്നവർ പാവപ്പെട്ടവരാണെങ്കിൽ ചാർജ് കുറയ്ക്കാൻ പോലും സാധിക്കാത്ത സ്ഥിതിയാണ്. മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ചാർജ്ജ് ചെയ്യുന്ന രോഗികളെയും മറ്റും ആശുപത്രികളിലേക്ക് കൊണ്ടു പോകുന്നതിനാണ് പ്രീപെയ്ഡ് സംവിധാനം ഏർപ്പെടുത്തിയത്. അതേസമയം മോർച്ചറിയിൽ നിന്ന് മൃതശരീരം കൊണ്ട് പോകുന്നതിന് പ്രീപെയ്ഡ് സംവിധാനം ഏർപ്പെടുത്തിയിട്ടില്ല.
ആകെ 29വാഹനങ്ങൾ നിയന്ത്രിക്കാൻ 6പേർ
മെഡിക്കൽ കോളേജിൽ നിലവിൽ വന്ന പ്രീപെയ്ഡ് സംവിധാനം നിയന്ത്രിക്കാൻ നിയമിച്ചത് ആറു താത്കാലിക ജീവനക്കാരെ. ആകെ ഉള്ളത് 29ആംബുലൻസുകൾ. ഇതിനാണ് ഇത്രയേറെ ജീവനക്കാരെ എച്ച്.ഡി.എസ് വഴി നിയമിച്ചിരുന്നത്. മെഡിക്കൽ കോളേജിന്റെ 5കി.മീ.ചുറ്റളവിന് രജിസ്‌ട്രേഷനുള്ള ആംബുലൻസുകളെയാണ് പ്രീപെയ്ഡ് പരിധിയിൽ ഉൾപ്പെടുത്തിയിക്കുന്നത്.
എച്ച്.ഡി.എസിന് വിഹിതം
4കാറ്റഗറികളായി തിരിച്ചിരിക്കുന്ന ആംബുലൻസുകളിൽ ഒരോ സർവീസിലും എച്ച്.ഡി.എസ് വിഭാഗത്തിന് വിഹിതം നൽകണം. എ കാറ്റഗറിയിൽപ്പെടുന്ന സാധാരണ ആബുലൻസുകളിൽ നിന്ന് ഒരോ സർവീസനും 50രൂപയും ബി,സി കാറ്റഗറിക്കാർ 70 രൂപയും ഒരോ സർവീസിനും നൽകണം. എന്നൽ ഐ.സി.യു സൗകര്യമുള്ള ആംബുലൻസുകൾ 120രൂപയാണ് നൽകേണ്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |