കൽപ്പറ്റ: സൗജന്യ യാത്രയ്ക്കായി പ്രിയദർശിനി ബസ് തേടിയെത്തിയ സ്ത്രീകൾക്ക് സർക്കാർ നിയന്ത്രണത്തിലുളള വയനാട്ടിലെ പ്രിയദർശിനി ട്രാൻസ്പോർട് ബസിൽ കിട്ടി മുട്ടൻ പണി. 1986ൽ വയനാട് ജില്ലാ കളക്ടർ ചെയർമാനും മാനന്തവാടി സബ് കളക്ടർ മാനേജിംഗ് ഡയറക്ടറുമായ പ്രിയദർശിനി ട്രാൻസ്പാേർട്ട് ബസുകളിലാണ് നിരവധി സ്ത്രീകൾ അറിയാതെ കയറിയത്.!. മാനന്തവാടി കോഴിക്കോട്, മാനന്തവാടി വാളാട്, മാനന്തവാടി സുൽത്താൻ ബത്തേരി സർവീസുകളാണ് പ്രിയദർശിനി ട്രാൻപ്പോർട്ട് നടത്തുന്നത്. മാനന്തവാടി വാളാട് ബസ് സർവീസിലാണ് സൗജന്യയാത്രയുടെ പേരിൽ കൂടുതൽ പേരും കയറിയത്. പ്രിയദർശിനി എന്ന പേര് കണ്ടപ്പോൾ സൗജന്യമുളള ബസ് സർവീസാണെന്ന് സ്ത്രീ യാത്രക്കാർ കരുതി. എന്നാൽ സൗജന്യം ഇല്ലെന്ന് കണ്ടക്ടർപറഞ്ഞതോടെ ബസിൽ നിന്ന് കയറിവരെല്ലാം ശരം പോലെ ഇറങ്ങുകയായിരുന്നു. അപ്പ് ആന്റ് ഡൗൺ സർവീസിൽ പത്ത് ട്രിപ്പാണ് മാനന്തവാടി വാളാട് സർവീസ്. ഒരു ദിവസം ചുരുങ്ങിയത് 13,000 രൂപയെങ്കിലും കളക്ഷൻ ലഭിക്കും. എന്നാൽ ഇന്നലെ കെ.എസ്.ആർ.ടി.സിയിൽ സൗജന്യ യാത്ര നടപ്പിലാക്കിയതോടെ കളക്ഷൻ 7680 രൂപയായി കുറഞ്ഞു. മാനന്തവാടി- കോഴിക്കോട് റൂട്ടിൽ ഒരു സർവീസ് മാത്രമാണ് പ്രിയദർശിനി സർവീസ് നടത്തുന്നത്. ഇതിൽ സ്ത്രീകൾ ഇന്നലെ നന്നേ കുറവായിരുന്നുവെന്ന് കണ്ടക്ടർ കെ.ആർ.ശിവരാജ് പറഞ്ഞു. മാനന്തവാടി സുൽത്താൻ ബത്തേരി ആറ് ട്രിപ്പാണ് അപ്പ് ആന്റ് ഡൗണായി നടത്തുന്നത്. 15,000 രൂപയോളം കളക്ഷൻ കിട്ടും. എന്നാൽ ഇന്നലെ അത് 9,000 രൂപയായി ചുരുങ്ങി. ഡീസൽ ചാർജ്ജും ജീവനക്കാരുടെ കൂലിയും കഴിച്ചാൽ ലാഭമൊന്നുമില്ലാത്ത അവസ്ഥ. പിന്നെ ബസിന് പണിയും കൂടി വന്നാൽ വലഞ്ഞത് തന്നെ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |