
കൽപ്പറ്റ: കുടിശ്ശികയായ വായ്പ തിരിച്ചടക്കണമെന്നാവശ്യപ്പെട്ട് മുണ്ടക്കൈ -ചൂരൽമല ഉരുൾ ദുരിതബാധിതർക്ക് ധനകാര്യ സ്ഥാപനങ്ങൾ നോട്ടീസയച്ചു തുടങ്ങി. ഉരുൾ ദുരന്ത വാർഷികത്തിന് ഇനി പന്ത്രണ്ട് ദിവസം മാത്രമുള്ളപ്പോഴാണിത് . ബാങ്ക് വായ്പകൾ എഴുതിത്തളളുന്ന കാര്യത്തിൽ ജില്ലാ ഭരണകൂടം കാണിക്കുന്ന തികഞ്ഞ അനാസ്ഥ കൊണ്ടാണിതെന്ന് ഉരുൾ ദുരിതബാധിതർ കുറ്റപ്പെടുത്തി. നിലവിൽ, വായ്പകളുടെ പലിശ ഇരട്ടിയായി മാറിയിട്ടുണ്ട്.
2024 ജൂലായ് 30നാണ് ചൂരൽമല -മുണ്ടക്കൈ ഉരുൾ ദുരന്തമുണ്ടായത്. വായ്പകൾ എഴുതിത്തളളുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജൂൺ 9 മുതൽ 11 വരെ കൽപ്പറ്റയിൽ അദാലത്ത് നടത്തിയിരുന്നു. തുടർ നടപടികൾ ഒന്നുമുണ്ടായില്ല. കഴിഞ്ഞ ജനുവരി 28ന് ഉരുൾ ദുരന്തബാധിതരുടെ വായ്പാ കുടിശ്ശിക ഏറ്റെടുക്കാൻ അന്നത്തെ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. 555 ഗുണഭോക്താക്കളുടെ 1620 വായ്പകൾ എഴുതിത്തളളാനായിരുന്നു തീരുമാനം. പുനരധിവാസ പട്ടികയിൽ ഉൾപ്പെട്ട കുടുംബങ്ങൾ, ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾ,വ്യാപാര സ്ഥാപനങ്ങളും കടകളും ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലായാണ് വായ്പകൾ. 2024 ആഗസ്റ്റ് 30 വരെയുളള മുഴുവൻ വായ്പാ തുകയും ഏറ്റെടുത്ത് ജനുവരി 29ന് ഉത്തരവിറക്കുകയും ചെയ്തു. ഇതിനായി 18.75 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിച്ചിട്ടുമുണ്ട്. വയനാട് ജില്ലാ കളക്ടറുടെ അക്കൗണ്ടിലേക്ക് തുക എത്തുകയും ചെയ്തു. ജില്ലാ ഭരണകൂടമാണ് ഇക്കാര്യത്തിൽ തികഞ്ഞ അനാസ്ഥ കാണിച്ചത്. കടമുറികൾ നഷ്ടപ്പെട്ടവരുടെ നഷ്ടപരിഹാരവും മുടങ്ങി. കഴിഞ്ഞ ഫെബ്രുവരി 20ന് ചേർന്ന മന്ത്രിസഭാ യോഗം ഇക്കാര്യത്തിലും തീരുമാനമെടുത്തെങ്കിലും തുടർ നടപടികൾ ഉണ്ടായില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |