വൈത്തിരി: മുള്ളൻപാറയിൽ കാട്ടാന ആക്രമണത്തിൽ നിന്നും കാൽനടയാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. മുള്ളൻപാറ സ്വദേശി മാട്ടകത്ത് ജാഫർ (58) ആണ് ആനയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത്. കഴിഞ്ഞദിവസം രാവിലെയായിരുന്നു സംഭവം. പ്രഭാത നമസ്‌കാരം കഴിഞ്ഞ് പള്ളിയിൽ നിന്നും വീട്ടിലേക്ക് മടങ്ങുമ്പോൾ ആനയുടെ മുൻപിൽപ്പെടുകയായിരുന്നു. കാട്ടാന പാഞ്ഞ് അടുത്തതോടെ ഓടി രക്ഷപ്പെട്ടു. സംഭവത്തിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യം പുറത്തുവന്നിട്ടുണ്ട്. കാട്ടാന ചിന്നം വിളിച്ച് ജാഫറിന് നേരെ ഓടുന്നതും പ്രാണരക്ഷാർത്ഥം ജാഫർ അലറി വിളിക്കുന്നതും സി.സി.ടി.വിയിലുണ്ട്. സമീപത്തെ വീട്ടിൽ സ്ഥാപിച്ച സി.സി.ടി.വിയിലാണ് ദൃശ്യങ്ങൾ ലഭിച്ചത്. കഴിഞ്ഞദിവസം വൈത്തിരി ആറാമല ഭാഗത്ത് കാട്ടാന വീടിനു മുകളിലേക്ക് തെങ്ങ് മറിച്ചിരുന്നു. ഇതേ ആന തന്നെയാണ് ജാഫറിനെയും ആക്രമിക്കാൻ ശ്രമിച്ചതെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇതിനു മുമ്പ് പ്രദേശവാസിയായ നെല്ലിക്കാക്കണ്ടി ബാബുവും ആനയുടെ മുൻപിൽപ്പെട്ടിരുന്നു. സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ബാബു തൊട്ടടുത്ത വീട്ടിലേക്ക് ഓടിച്ചു കയറ്റിയതിനാലാണ് രക്ഷപ്പെട്ടത്. ഇയാൾക്ക് വീണ് പരിക്കേൽക്കുകയും ചെയ്തിരുന്നു. ആക്രമണ സ്വഭാവം കാണിക്കുന്ന സ്ഥിരം ശല്യക്കാരനായ ആനയാണിത്. ഏതാനും മാസങ്ങൾക്കു മുൻപ് സമീപപ്രദേശമായ തൈലക്കുന്നിൽ വാർഡ് മെമ്പർ സജ്നയുടെ വീടിന് മുകളിലേക്ക് കമുക് തള്ളിയിട്ട് നാശനഷ്ടം വരുത്തിയിരുന്നു.
തുടർച്ചയായി ആന നാശനഷ്ടം വരുത്തിയിട്ടും വനം വകുപ്പ് കാര്യമായ നടപടി സ്വീകരിക്കുന്നില്ല എന്നാണ് പരാതി. വനംവകുപ്പ് ആർ.ആർ.ടി സംഘം പ്രദേശത്ത് ആനയ്ക്കായി തെരച്ചിൽ നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |