സുൽത്താൻ ബത്തേരി: അതിർത്തി ഗ്രാമങ്ങളിലെ ജലാശയങ്ങളും ചെറുകുളങ്ങളുമെല്ലാം താമരപ്പൂക്കളാൽ സമ്പൽസമൃദ്ധമായിരിക്കുകയാണ്. ഒപ്പം ഗ്രാമങ്ങളിലെ ജനങ്ങളുടെ സാമ്പത്തിക നിലയും മെച്ചപ്പെട്ടിരിക്കുകയാണ്. കേരളത്തോട് ചേർന്ന് കിടക്കുന്ന കർണാടക അതിർത്തി ഗ്രാമങ്ങളിലാണ് ജലാശയങ്ങളിൽ താമരപ്പൂകൃഷിയുമായി ഗ്രാമീണർ ഇറങ്ങിയിരിക്കുന്നത്. കർണാടകയിലെ ഗുണ്ടൽപേട്ടിന് സമീപമുള്ള മഥൂർ, കക്കൽത്തൊണ്ടി, ബെഗൂർ തുടങ്ങിയ അതിർത്തി ഗ്രാമങ്ങളിലെ ചെറുതും വലുതുമായ കുളങ്ങളും ജലസ്രോതസ്സുകളിലുമാണ് താമരപ്പൂകൃഷിയുമായി ഗ്രാമീണർ രംഗത്തിറങ്ങിയിരിക്കുന്നത്. വിവിധ നിറങ്ങളിലുള്ള താമരപ്പൂക്കളാണ് കൃഷിചെയ്യുന്നത്. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നുള്ള കൃഷിരീതികളിലെ മാറ്റത്തിന്റെ ഭാഗമായി താമരപ്പൂ കൃഷി ഇവിടെ വ്യവസായാടിസ്ഥാനത്തിൽ കൃഷി ചെയ്ത് വരികയാണ്.
കേരളത്തോട് ചേർന്നുള്ള ഈ പ്രദേശങ്ങളിലെ ജലസ്രോതസ്സുകളും കുളങ്ങളും പ്രയോജനപ്പെടുത്തിയാണ് കർഷകർ വ്യാപകമായി താമര കൃഷിയിലേക്ക് തിരിഞ്ഞത്. താമര വളരാൻ അനുയോജ്യമായ കാലാവസ്ഥയും ജലലഭ്യതയും ഈ മേഖലയെ കൃഷിക്ക് അനുകൂലമാക്കുന്നതായി കർഷകർ പറയുന്നു. ക്ഷേത്രങ്ങളിലെ പൂജകൾക്കും വിവാഹച്ചടങ്ങുകൾക്കുമുള്ള ആവശ്യകത വർദ്ധിച്ചതോടെ താമരപ്പൂക്കൾക്ക് മികച്ച വിപണിയാണ് ലഭിക്കുന്നത്. ബംഗളൂരുവാണ് പ്രധാന വിപണി. ഓരോ കർഷകനും പ്രതിദിനം 50 മുതൽ 100 വരെ പൂക്കൾ വിപണിയിലെത്തിക്കുന്നുണ്ടെന്നാണ് വ്യാപാരികൾ പറയുന്നു. പൂവിന്റെ നിറം, വലിപ്പം, ഗുണനിലവാരം എന്നിവയെ ആശ്രയിച്ച് ഒരു പൂവിന് കർഷകർക്ക് 50 മുതൽ 80 രൂപവരെ ലഭിക്കുന്നു. ആവശ്യകത ഉയരുന്നതിനാൽ താമരപ്പൂ കൃഷി അതിർത്തി ഗ്രാമങ്ങളിലെ കർഷകർക്ക് മികച്ച വരുമാനമാർഗമായി മാറിക്കൊണ്ടിരിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |