സുൽത്താൻ ബത്തേരി: ഓണ വിപണി ലക്ഷ്യം വെച്ച് പൂ കൃഷിയിറക്കിയ കർണാടക അതിർത്തി ഗ്രാമങ്ങളിലെ കർഷകർക്ക് വയനാട്ടിൽ പെയ്ത മഴ ഏറെ പ്രതീക്ഷയ്ക്ക് വകയായി. രണ്ടാഴ്ച മുമ്പ് വരെ വെള്ളമില്ലാത്തതിനാൽ ഗുണ്ടൽപേട്ടയുൾപ്പെടെയുള്ള അതിർത്തി ഗ്രാമങ്ങളിലെ പൂ കർഷകർ മഴ ലഭിക്കാതായതോടെ ടാങ്കർ ലോറിയ്ക്ക് വെള്ളമെത്തിച്ചാണ് കൃഷി പരിപാലിച്ചുപോന്നത്. വയനാട്ടിൽ പെയ്ത മഴ കബനിയിലൂടെ കാവേരിയിലെത്തിയതോടെ നഞ്ചൻകോട്, ഗുണ്ടൽപേട്ട തുടങ്ങിയ പ്രദേശത്തെ കർഷകർക്ക് വെള്ളമായി.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ കർണാടകത്തിലും മഴകുറവാണ്. ഓണ വിപണി ലക്ഷ്യം വെച്ച് ചെണ്ടുമല്ലി, വാടാർമുല്ല തുടങ്ങിയ പൂക്കൾ കൃഷിയിറക്കിയ കർഷകർക്ക് വെള്ളം കൃത്യമായി കിട്ടാത്തതിനാൽ അവയെ വേണ്ടവണ്ണം പരിപാലിക്കാൻ കഴിയാത്തതിനാൽ വളർച്ച മുരടിച്ചുപോയി. ഇപ്പോൾ കിട്ടിയ മഴ പ്രതിക്ഷയ്ക്ക് വകനൽകിയിരിക്കുകയാണ്. മഴ ക്രൃത്യമായി ലഭിക്കാതെ വന്നപ്പോൾ പൂക്കൾ കരിഞ്ഞ് പോകാതിരിക്കൻ വേണ്ടി 1000 മുതൽ 3000 രൂപ വരെ കൊടുത്താണ് ടാങ്കറിൽ വെള്ളമെത്തിച്ചുകൊണ്ടിരുന്നത്.
കർണാടകയിൽ ജലക്ഷാമം രൂക്ഷമായി നിലനിൽക്കുകയാണ്. കാവേരി നദിജലം തമിഴ്നാടിന് വിട്ടുനൽകുന്നതുമായ തർക്കം രൂക്ഷമായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയും കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറും തമ്മിൽ ബംഗളൂരിൽ നിശ്ചയിച്ചിരുന്ന കൂടികാഴ്ചയും മാറ്റിവെച്ചു. വിജയ് ബംഗളൂരിലെത്തുകയാണെങ്കിൽ വിമാനത്താവളത്തിൽ പ്രതിഷേധിക്കുമെന്ന് ചില കന്നഡ സംഘടനകൾ മുന്നറിയിപ്പ് നൽകി. വെള്ളത്തിനായി രണ്ട് സംസ്ഥാനങ്ങൾ അവകാശവാദം ഉന്നയിക്കുമ്പോഴാണ് വയനാട്ടിൽ നിന്ന് വെള്ളം നിർബാധം കർണാടകയിലേയ്ക്ക് ഒഴുകിപോകുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |